ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഒരു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍വിട്ടു

Update: 2022-06-28 01:33 GMT

ന്യൂഡല്‍ഹി: തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്കെതിരേ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ യുപി പോലിസ് അറസ്റ്റ് ചെയ്ത ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഒരു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍വിട്ടു. സുബൈറിനൊപ്പം ആള്‍ട്ട് ന്യൂസിലെത്തന്നെ സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹയുമുണ്ട്. 

'ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അഭിഭാഷകന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു, കേസില്‍ മെറിറ്റില്ലന്ന അടിസ്ഥാനത്തില്‍ കോടതി നിരസിച്ചു. ഒരു ദിവസത്തെ പോലിസ് കസ്റ്റഡിക്ക് വേണ്ടിയുള്ള ഡല്‍ഹി പോലിസിന്റെ അപേക്ഷ കോടതി അനുവദിച്ചു'- ഡല്‍ഹി പോലിസിന്റെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഐപിസി 295 എ (മതവിശ്വാസങ്ങളെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), സെക്ഷന്‍ 67 (ഇലക്‌ട്രോണിക് രൂപത്തില്‍ അശ്ലീലമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുക) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഉത്തര്‍പ്രദേശ് പോലിസ് മുഹമ്മദ് സുബൈറിനെ അറസ്റ്റുചെയ്തത്. മറ്റൊരു കേസില്‍ ചോദ്യം ചെയ്യലിനായി മുഹമ്മദ് സുബൈറിനെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും അറസ്റ്റുചെയ്യുകയുമായിരുന്നുവെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ ആരോപിച്ചു.

തീവ്രഹിന്ദുത്വവാദി നേതാക്കളായ യതി നരസിംഹാനന്ദ്, മഹന്ത് ബജ്‌രങ് മുനി, ആനന്ദ് സ്വരൂപ് എന്നിവരെ വര്‍ഗീയ വിദ്വേഷം പരത്തുന്നവരെന്ന് വിളിച്ചതിനാണ് മുഹമ്മദ് സുബൈറിനെതിരേ കേസെടുത്തിരുന്നത്. രാഷ്ട്രീയ ഹിന്ദു ഷേര്‍ സേനയുടെ ജില്ലാ തലവനായ ഭഗവാന്‍ ശരണ്‍ എന്നയാളുടെ പരാതിയിലാണ് നടപടി.

ഗ്യാന്‍ വാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലിന്റെ ഒരു ചര്‍ച്ച മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തിരുന്നു. മറ്റ് മതങ്ങളെ അവഹേളിച്ച് വിദ്വേഷ പ്രസംഗം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി ഇന്ത്യന്‍ മാധ്യമങ്ങള്‍ മാറിയിരിക്കുകയാണെന്നായിരുന്നു പോസ്റ്റിലെ പരാമാര്‍ശം. ഇതിനെതിരായാണ് ശരണ്‍ പരാതി നല്‍കിയത്. സുബൈറിന്റെ പരാമര്‍ശം തന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ട്വീറ്റിലൂടെ മഹന്ത് ബജരങ് മുനിയെ വിദ്വേഷി എന്ന് സുബൈര്‍ പരാമര്‍ശിച്ചുവെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞു. ഹിന്ദു നേതാക്കളെ കൊല ചെയ്യാന്‍ സുബൈര്‍ മുസ്‌ലിംകളെ പ്രേരിപ്പിക്കുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

Tags:    

Similar News