എം പി അര്‍ജുന്‍ സിങ്ങിനെതിരേ ആക്രമണമെന്ന് ആരോപണം; സിലിഗുരിയില്‍ വീല്‍ചെയര്‍ റാലിയുമായി ബിജെപി

Update: 2021-03-18 14:06 GMT

സിലിഗുരി: പാര്‍ട്ടി എം പി അര്‍ജുന്‍ സിങ്ങിനെതിരേ ആക്രമണമെന്നാരോപിച്ച് ബിജെപി സിലിഗുരിയില്‍ വീല്‍ ചെയര്‍റാലി നടത്തി. ബംഗാളിലെ പോലിസും ഭരണസംവിധാനവും പക്ഷാഘാതം പിടിച്ച അവസ്ഥയിലാണെന്ന് ബോധ്യപ്പെടുത്താനാണ് വീല്‍ചെയര്‍ റാലി സംഘടിപ്പിച്ചതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

മമതാ ബാനര്‍ജി 'പോലിസ് മന്ത്രി'യായിരിക്കുമ്പോള്‍ ബംഗാളില്‍ ജനപ്രതിനിധികളടക്കം ആരും സുരക്ഷിതരല്ലെന്ന് ബിജെപി നേതാവ് പ്രവീണ്‍ അഗര്‍വാള്‍ ആരോപിച്ചു. ബിജെപിക്ക്് വോട്ട് ചെയ്യണമെന്നും പ്രവീണ്‍ അഭ്യര്‍ത്ഥിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ തന്റെ ഓഫിസിനു നേരെ ഒന്നര ഡസന്‍ ബോംബുകള്‍ വലിച്ചെറിഞ്ഞുവെന്നാണ് അര്‍ജുന്‍ സിങ് ആരോപിക്കുന്നത്. 24 പര്‍ഗാനാസിലെ 15 ഇടങ്ങളില്‍ ബോംബാക്രമണം നടന്നുവെന്നും ബിജെപി ആരോപിച്ചു.

സംഭവവത്തില്‍ മൂന്ന്് പേര്‍ക്ക് പരിക്കേറ്റതായി എസിപി ചൗധരി പറഞ്ഞു.

ആക്രമണത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യണമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു.

മാര്‍ച്ച് 10ാം തിയ്യതി ബിജെപി നേതാക്കള്‍ തന്നെ ആക്രമിച്ചുവെന്ന് മമതയും ആരോപിച്ചിരുന്നു. 12ാം തിയ്യതി വീല്‍ ചെയറില്‍ ഇരുന്നാണ് മമത റാലിയെ അഭിസംബോധന ചെയ്തത്.

294 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29വരെയുള്ള ദിവസങ്ങളില്‍ എട്ട് ഘട്ടങ്ങളായി നടക്കും. മെയ് 2നാണ് ഫലപ്രഖ്യാപനം.