കര്‍ണാടകയിലെ നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം വ്യാജം; സര്‍വേയിലൂടെ സത്യം പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

Update: 2021-12-17 08:30 GMT

ബെംഗളൂരു: കര്‍ണാടകയില്‍ പണവും മറ്റും വാഗ്ദാനം ചെയ്ത് പാവപ്പെട്ടവരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയരാക്കുന്നുവെന്ന ആരോപണം അന്വേഷിച്ച് തെറ്റെന്ന് റിപോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. തന്റെ മാതാവിനെ പണം വാഗ്ദാനം ചെയ്ത് നിര്‍ബന്ധിതമതപരിവര്‍ത്തനത്തിന് വിധേയയാക്കിയെന്ന് ബിജെപി എംഎല്‍എതന്നെ ആരോപിച്ചതോടെയാണ് കര്‍ണാടകയിലെ ഹോസ്ദുര്‍ഗില്‍ തഹസില്‍ദാറായ വൈ. തിപ്പെസ്വാമി അതുസംബന്ധിച്ച അന്വേഷണം നടത്തിയത്. ഒക്ടോബറില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ സര്‍വേയില്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

പാവപ്പെട്ട ദലിത്, ആദിവാസി കുടുംബങ്ങളെ പണം നല്‍കി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കിയെന്ന് ആരോപിച്ച് നിരവധി സാമൂഹിക മാധ്യമ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ബിജെപി എംഎല്‍എയായ ഗോലിഹത്തി ശേഖറാണ് നേരിട്ട് തന്നെ ആരോപണവുമായി രംഗത്തുവന്നത്.

ഹോസ്ദുര്‍ഗില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് ഒരാള്‍ പോലും പരാതി ഉന്നയിച്ചില്ലെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്. പണം വങ്ങി ക്രിസ്ത്യനികളായി മതം മാറ്റാന്‍ ശ്രമിച്ചുവെന്നാണ് എംഎല്‍എ ആരോപിച്ചത്.

രണ്ട് വര്‍ഷമായി തഹസില്‍ദാറായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ സ്ഥലംമാറ്റത്തിനുവേണ്ടി അപേക്ഷ നല്‍കിയിരുന്നില്ല.

Tags: