'ലൗ ജിഹാദ്' ആരോപണം: മുഖ്യമന്ത്രി വര്‍ഗീയതയ്ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് പോപുലര്‍ ഫ്രണ്ട്

Update: 2021-03-29 10:06 GMT

കോഴിക്കോട്: ലൗ ജിഹാദ് ആരോപണത്തില്‍ നിലപാട് വ്യക്തമാക്കാന്‍ എല്‍ഡിഎഫും മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറാവണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. സംഘപരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ലൗ ജിഹാദ് കെട്ടുകഥ അതേപടി ഉരിയാടുന്ന എല്‍ഡിഎഫ് നേതാവ് ജോസ് കെ മാണിയുടെ നിലപാട് മുന്നണി നേതൃത്വത്തിന്റെ അറിവോടെയാണോ എന്ന് വ്യക്തമാക്കണം. ജോസ് കെ മാണിയുടെ 'ലൗ ജിഹാദ്' പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി അപഹാസ്യമാണ്. വര്‍ഗീയതക്ക് കൂട്ടുപിടിക്കാനുള്ള ബോധപൂര്‍വമായ മൗനമാണ് പിണറായി വിജയന്റേത്.

വര്‍ഗീയ ധ്രൂവീകരണത്തിലൂടെ കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടേയും ആര്‍എസ്എസിന്റേയും മെഗാഫോണായി എല്‍ഡിഎഫും മാറിയെന്നതാണ് ജോസ് കെ മാണിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. എല്‍ഡിഎഫ് നേതാക്കള്‍ക്ക് ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടെന്ന വാദങ്ങള്‍ ശരിവയ്ക്കുന്ന പ്രസ്താവനയാണിത്. സവര്‍ണ, െ്രെകസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയത പറഞ്ഞ് വോട്ടുതേടുകയെന്ന സംഘപരിവാര്‍ തന്ത്രമാണ് ജോസ് കെ മാണിയും മാതൃകയാക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പയറ്റിയ അതേ മുസ്ലിം വിരുദ്ധ വര്‍ഗീയത തന്നെയാണ് എല്‍ഡിഎഫ് ഇപ്പോഴും പ്രചാരണായുധമാക്കുന്നത്.

മതസ്പര്‍ധ വളര്‍ത്തി സമുദായങ്ങളെ തമ്മിലടിപ്പിച്ച് തുടര്‍ഭരണം നേടുകയെന്ന നെറികെട്ട രാഷ്ട്രീയമാണ് കേരളത്തില്‍ എല്‍ഡിഎഫ് പയറ്റുന്നത്. മതേതരത്വം തകര്‍ത്തെറിഞ്ഞ് കേരളത്തെ ആര്‍എസ്എസിന്റെ കാല്‍ച്ചുവട്ടിലേക്ക് എറിഞ്ഞുകൊടുക്കാനുള്ള ശ്രമങ്ങളില്‍ നിന്നും ഇനിയെങ്കിലും എല്‍ഡിഎഫ് പിന്‍മാറണം. കോടതികളും അന്വേഷണ ഏജന്‍സികളും തള്ളിക്കളഞ്ഞ ലൗ ജിഹാദ് വിഷയം കേരളത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് വര്‍ഗീയ ധ്രൂവീകരണത്തിലൂടെ മുതലെടുപ്പ് നടത്താനുള്ള ഗൂഢനീക്കത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ ചെറുത്തുതോല്‍പ്പിക്കണം.

കേരളത്തില്‍ സംഘടിത മതപരിവര്‍ത്തനം നടത്തുന്നത് ഹിന്ദുമതത്തിലേക്കാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ സര്‍ക്കാര്‍ ഗസറ്റ് കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ മതംമാറ്റം നടന്നത് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും ഹിന്ദുമതത്തിലേക്കാണ്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും ഹിന്ദുമതത്തിലേക്ക് മതംമാറിയവര്‍ 5,741 പേരാണ്. അതേസമയം ഇസ് ലാം മതത്തിലേക്ക് മാറിയവര്‍ 535 പേര്‍ മാത്രമാണ്. ഹിന്ദു സമുദായത്തില്‍ നിന്നും ക്രിസ്ത്യന്‍ വിഭാഗത്തിലേക്ക് മാറിയത് 1,811 പേരാണ്.

വസ്തുത ഇതായിരിക്കെ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള പ്രചാരണമാണ് സംഘപരിവാര്‍ നടത്തുന്നത്. അതേ നുണക്കഥ ആവര്‍ത്തിക്കുകയാണ് ഇപ്പോള്‍ എല്‍ഡിഎഫിനുവേണ്ടി ജോസ് കെ മാണിയും ചെയ്തിട്ടുള്ളത്. രണ്ടു മതങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിന് വഴിവെക്കുന്ന വിധം ജോസ് കെ മാണി നടത്തിയ പ്രസ്താവന സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ എല്‍ഡിഎഫ് നേതൃത്വം തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags: