ഭിന്നശേഷിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണാവകാശമുണ്ടെന്ന സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

Update: 2021-06-30 16:36 GMT

മലപ്പുറം: ഭിന്നശേഷിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണത്തിന് അര്‍ഹതയുണ്ടെന്ന സുപ്രിംകോടതി ഉത്തരവ് സ്വാഗതര്‍ഹമാണെന്ന് ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അബ്ദുല്‍ മജീദ് ഖാസിമി പറഞ്ഞു.

55 ശതമാനം ശാരീരിക പരിമിതിയുള്ള ഇടുക്കി സ്വദേശിയും സര്‍ക്കാര്‍ ജീവനക്കാരിയുമായ ലിസമ്മ ജോസഫ് തനിക്ക് ഉദ്യോഗക്കയറ്റം ലഭിക്കാന്‍ ഭിന്നശേഷി സംവരണാനുകൂല്യം ഉണ്ടെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിം കോടതി നടത്തിയ വിധി പ്രസ്താവം നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകും.

ഭിന്നശേഷിക്കാരിയുടെ ഹരജിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ തള്ളിക്കൊണ്ട് സുപ്രിംകോടതി നടത്തിയ വിധിയില്‍ മൂന്നു മാസത്തിനുള്ളില്‍ എല്ലാ തസ്തികകളിലും ഭിന്നശേഷിക്കാരുടെ സംവരണം നടപ്പാക്കണമെന്നും സര്‍ക്കാരിന്റെ ചിന്താഗതി തന്നെ വിവേചനപരവും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനവുമാണെന്ന് നിരീക്ഷിച്ചു. രാഷ്ട്രീയ-ഭരണ രംഗങ്ങളില്‍ അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സഹാനുഭൂതിയും കരുതലും വീണ്ടെടുക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ വിധിയെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ അവശത അനുഭവിക്കുന്ന വിഭാഗങ്ങളെ മാനുഷികമായും

ആദര്‍ശപരമായും പരിഗണിക്കണമെന്ന മൂല്യ ചിന്തകള്‍ കമ്പോളവല്‍കൃത സമൂഹത്തില്‍ അന്യം നിന്ന് പോകുന്ന കാഴ്ചകള്‍ തുടര്‍ക്കഥയാവുകയാണ്. സുപ്രിംകോടതിയുടെ നിര്‍ദ്ദേശത്തെ കാലതാമസം കൂടാതെ നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.