അഖിലേന്ത്യാ കോണ്‍ഗ്രസ് മേധാവി തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം സെപ്തംബറില്‍

Update: 2021-10-16 12:37 GMT

ന്യൂഡല്‍ഹി: പുതിയ പാര്‍ട്ടി മേധാവിയെ അടുത്ത വര്‍ഷം സപ്തംബറില്‍ തിരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആഗസ്ത് 21-സെപ്തംബര്‍ 20നിടയിലായിരിക്കും തിരഞ്ഞെടുപ്പ്. വര്‍ക്കിങ് കമ്മിറ്റി യോഗത്തിനുശേഷമാണ് വേണുഗോപാല്‍ ഇക്കാര്യമറിയിച്ചത്.

''എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്കുളള തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആഗസ്ത് 21-സെപ്തംബര്‍ 20 നുള്ളിലെ ഏതെങ്കിലും ഒരു ദിവസം നടക്കും''- വേണുഗോപാല്‍ പറഞ്ഞു. എഐസിസി പ്രസിഡന്റിനു പുറമെ താഴെ തലം മുതലുള്ള സംഘടനാ തിരഞ്ഞെപ്പുകളും നടത്തും. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ എല്ലാ തലത്തിലുളള നേതാക്കള്‍ക്കും പാര്‍ട്ടി നയങ്ങളെക്കുറിച്ചും പ്രത്യയശാസ്ത്രത്തെക്കുറിച്ചും പരിശീലനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അംഗത്വക്യാംപയിന്‍ നവംബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയാണ്. ബ്ലോക് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ 2022 ഏപ്രില്‍ ഒന്നാം തിയ്യതിയും നടക്കും.

സോണിയാ ഗാന്ധിയാണ് നിലവില്‍ പാര്‍ട്ടിയുടെ ഇടക്കാല പ്രസിഡന്റ്. 2019 ലോക് സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതോടെയാണ് സോണിയാഗാന്ധി താല്‍ക്കാലികമായി ചുമതല ഏറ്റെടുത്തത്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് 23 അംഗങ്ങള്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.