അലിഗഢ് പ്രസംഗം; ഡോ. കഫീല്‍ ഖാനെതിരേയുള്ള കേസില്‍ യുപി പോലിസ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് അലഹബാദ് ഹൈക്കോടതി

Update: 2021-08-27 02:14 GMT

ലഖ്‌നോ: അലിഗഢ് സര്‍വകലാശാലക്കു മുന്നില്‍ പൗരത്വ സമരകാലത്ത് നടത്തിയ പ്രസംഗത്തിനെതിരേ ചുമത്തിയ കേസില്‍ ഡോ. കഫീല്‍ഖാന് താല്‍ക്കാലിക ആശ്വാസം. അലിഗഢ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച യുപി പോലിസ് അതിനു മുമ്പ് സര്‍ക്കാരിന്റെ അനുമതി വാങ്ങിയില്ലെന്ന കഫീല്‍ ഖാന്റെവാദം ഹൈക്കടോതി അംഗീകരിച്ചു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേസ് കീഴ്‌ക്കോടതിയിലേക്ക് തിരിച്ചയച്ചു.

ഇത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ വലിയ വിജയമാണെന്നും യുപി സര്‍ക്കാരിന്റെ ദുര്‍നടപടികളെ ഈ വിധിയിലൂടെ ഹൈക്കോടതി തുറന്നുകാട്ടിയെന്നും ഡോ. കഫീല്‍ഖാന്‍ അഭിപ്രായപ്പെട്ടു.

പൗരത്വ സമരകാലത്ത് നടത്തിയ പ്രസംഗത്തിലൂടെ അലിഗഢിലെ സമാധാന അന്തരീക്ഷം കഫീല്‍ഖാന്‍ തകര്‍ത്തെന്നാണ് യുപി പോലിസിന്റെ ആരോപണം. 2020 ജനുവരി 29ാം തിയ്യതിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാനിയമവും കഫീല്‍ഖാനെതിരേ ചുമത്തിയിരുന്നു. 

ഡോ. കഫീല്‍ഖാനെ നീണ്ട കാലത്ത് ജയിലിലടച്ച നടപടി നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ സപ്തംബറില്‍ ഹൈക്കോടതി വിധിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.

അലഹബാദ് ഹൈക്കോടതിയുടെ വിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.