മദ്യദുരന്തം: വാളയാറില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

നേരത്തെ മരിച്ച അയ്യപ്പന്റെ മകന്‍ അരുണ്‍ (22) ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്.

Update: 2020-10-19 19:11 GMT

പാലക്കാട്: വാളയാറില്‍ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ മരിച്ച അയ്യപ്പന്റെ മകന്‍ അരുണ്‍ (22) ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്. കഞ്ചിക്കോട് ചെല്ലന്‍കാവ് മൂര്‍ത്തി, രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവര്‍ നേരത്തേ മരിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ ശിവനെ മരിച്ച നിലയില്‍ കണ്ടതോടെയാണ് മദ്യദുരന്തമെന്ന സംശയം ഉയരുന്നത്. ഇവരെല്ലാം കഴിഞ്ഞ ദിവസം അമിതമായി മദ്യപിച്ചിരുന്നെന്നും ശിവനാണ് മദ്യമെത്തിച്ചതെന്നും കോളനി നിവാസികള്‍ പറഞ്ഞു. ഒന്‍പതു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെയും ഇന്നുമായി ചെല്ലങ്കാവ് ആദിവാസി കോളനിയിലുള്ളവരാണ് മരിച്ചത്.

വീര്യം കൂട്ടാന്‍ സ്പിരിറ്റോ, സാനിറ്റൈസറോ മദ്യത്തില്‍ ചേര്‍ത്തെന്നാണ് സംശയം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജില്ലാ പോലിസ് മേധാവി പറഞ്ഞു. അടക്കം ചെയ്ത മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകു.



Tags:    

Similar News