ജീവനക്കാര്‍ പരിശീലനത്തിനെത്തിയില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിയെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍

Update: 2021-03-24 15:22 GMT

ആലപ്പുഴ: 2021 കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നിയമനം ലഭിച്ച കേന്ദ്രങ്ങളില്‍ കൃത്യമായി റിപോര്‍ട്ട് ചെയ്യേണ്ടതാണെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു. ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍ ഉള്‍പ്പെടെ കളക്ടറേറ്റില്‍ നിന്ന് ഫോണ്‍ മുഖാന്തിരമോ നേരിട്ടോ ഉത്തവ് ലഭിച്ചിട്ടുള്ളവര്‍ മാര്‍ച്ച് 25 രാവിലെ 10 മണിക്ക് കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ പരിശീലന പരിപാടിക്കായി ഹാജരാകേണ്ടതാണെന്ന് കലക്ടറുടെ ഉത്തരവില്‍  പറയുന്നു.

പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ജില്ലയില്‍ 9 കേന്ദ്രങ്ങളില്‍ വച്ചാണ് നടക്കുന്നത്. ഇതിനുള്ള അറിയിപ്പ് എല്ലാ ജീവനക്കാര്‍ക്കും നല്‍കിയിട്ടുണ്ട്. ആരെങ്കിലും പരിശീലന പരിപാടിയില്‍ പങ്കെടുക്കാതിരുന്നാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം അറസ്റ്റ് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. എല്ലാ പരിശീലന കേന്ദ്രങ്ങളിലെയും ഹാജര്‍ പരിശോധിക്കുന്നതിനും തുടര്‍ നടപടി സ്വീകരിക്കുന്നതിനുമായി ജില്ലാ കളക്ടര്‍ പ്രത്യേക സ്‌ക്വാഡിനെ രൂപവത്കരിച്ചിട്ടുണ്ട്.

Tags:    

Similar News