ബിജെപി സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരെ കൂലിപ്പണിക്കാരാക്കുന്നുവെന്ന് അഖിലേഷ് യാദവ്

Update: 2020-09-18 10:24 GMT

ലഖ്‌നോ: ബിജെപി കൊണ്ടുവന്ന കാര്‍ഷിക ഓര്‍ഡിനന്‍സും ബില്ലും കര്‍ഷകരെ കൂലിത്തൊഴിലാളികളാക്കുന്നതാണെന്ന വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

പുതുതായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് കര്‍ഷകരുടെ കൃഷിയിടങ്ങള്‍ വന്‍കിടക്കാര്‍ക്കും ധനികര്‍ക്കും പണയപ്പെടുത്താന്‍ ഇടവരുത്തുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  ഉല്പന്നങ്ങള്‍ക്ക് ശരിയായ വില നല്‍കാതെ കൊള്ളലാഭത്തിന് വാങ്ങിയെടുക്കാനുള്ള പദ്ധതിയാണ് പുതിയ നിയമം. അത് താങ്ങുവില സമ്പ്രദായത്തെ തകര്‍ക്കുന്നതുമാണ്- അദ്ദേഹം ട്വീറ്റ് ചെയ്തു.

ഫാര്‍മേഴ്‌സ് ട്രേഡ് ആന്റ് കോമേഴ്‌സ്(പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ഓര്‍ഡിനന്‍സ്, ഫാര്‍മേഴ്‌സ് (എന്‍പവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) അഗ്രീമന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്റ് ഫാം സര്‍വീസ് ഓര്‍ഡിനന്‍സ്, അവശ്യവിലനിയന്ത്രണത്തില്‍ കൊണ്ടുവന്ന ഭേദഗതി തുടങ്ങിയവയാണ് ലോക്ക് ഡൗണ്‍ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് ഓര്‍ഡിനന്‍സുകള്‍. അവ നിയമമാക്കിയതിനെതിരേയുള്ള പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെതിരേ പഞ്ചാബിലും ഹരിയാനയിലും കര്‍ഷകരുടെ കനത്ത പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഒരു കേന്ദ്ര മന്ത്രി ഇതിന്റെ പേരില്‍ രാജിവച്ചിരുന്നു. ആം ആദ്മി പാര്‍ട്ടി, ഇടത് പാര്‍ട്ടികള്‍, കോണ്‍ഗ്രസ് തുടങ്ങിയവര്‍ ഈ ബില്ലിനെതിരേ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. 

Tags:    

Similar News