ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ ഇറാന്‍ പ്രവാചകനിന്ദ പരാമര്‍ശിച്ചില്ലെന്ന് അജിത് ഡോവല്‍

Update: 2022-06-09 13:12 GMT

ന്യൂഡല്‍ഹി: ഇറാനുമായി ഇന്ന് നടന്ന ചര്‍ച്ചയില്‍ പ്രവാചകനിന്ദ പ്രശ്‌നം ഉന്നയിച്ചുവെന്ന വാര്‍ത്ത തള്ളി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ബിജെപി നേതാക്കളുടെ പ്രവാചകനിന്ദക്കെതിരേ അന്താരാഷ്ട്രതലത്തില്‍ത്തന്നെ പ്രതിഷധം ഉയര്‍ന്ന സാഹചര്യത്തില്‍ ഇറാന്‍ ഈ പ്രശ്‌നം ഇന്ത്യന്‍ അധികൃതരോട് ഉന്നയിച്ചുവെന്നായിരുന്നു വാര്‍ത്ത. 15 ഇസ് ലാമിക രാഷ്ട്രങ്ങളാണ് ബിജെപി നേതാവിന്റെ വിദ്വേഷപ്രചാരണത്തിനെതിരേ രംഗത്തുവന്നത്. 

ഇന്ത്യയിലെത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി ഹൊസ്സൈന്‍ അമിര്‍ അബ്ദുള്ളഹിയാന്‍ തങ്ങളുടെ പ്രതിഷേധം ഇന്ത്യയെ അറിയിച്ചുവെന്ന പ്രസ്താവനയാണ് ഇന്ത്യ തള്ളിയത്.

കുവൈത്ത്, ഖത്തര്‍ തുടങ്ങി ഗള്‍ഫ് രാജ്യങ്ങളോടൊപ്പം പ്രവാചകനിന്ദാ പ്രശ്‌നത്തില്‍ ഇന്ത്യയോട് പ്രതിഷേധിച്ച രാജ്യമാണ് ഇറാന്‍.

'ഇറാന്‍ ഇന്ത്യ ഉഭയകക്ഷി ബന്ധം ഉറപ്പുവരുത്തുന്നതിനും സംഭാഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി ജയ്ശങ്കര്‍, മറ്റ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ കണ്ടതില്‍ സന്തോഷമുണ്ട്. മതങ്ങളെയും ഇസ്‌ലാം പവിത്രമാണെന്ന് കരുതുന്നതിനെയും ബഹുമാനിക്കേണ്ടതിന്റെയും വിഭജന പ്രസ്താവനകള്‍ ഒഴിവാക്കുന്നതിന്റെയും ആവശ്യകതയില്‍ ഇരുരാജ്യങ്ങള്‍ക്കും യോജിപ്പാണ്.- ഇറാന്‍ വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് അജിത് ഡോവല്‍ നിഷേധിച്ചത്.

ഈ പ്രശ്‌നം ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ ഇറാന്‍ ഉയര്‍ത്തിയില്ലെന്ന് വിദേശകാര്യമന്ത്രാലം സ്ഥിരീകരിച്ചു.