വായു മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം കൂടുന്നു, റിപോര്‍ട്ട്

Update: 2025-11-01 07:54 GMT

ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം കൂടുന്നുവെന്ന് റിപോര്‍ട്ട്. ശ്വാസ തടസ്സം, ഹൃദയം സംബന്ധിച്ചുള്ള അസുഖം എന്നിവ മൂലമാണ് മിക്കവരും ആശുപത്രിയില്‍ പോകുന്നത്. വായുമലിനീകരണം രൂക്ഷമായതോടെ, അലര്‍ജിയടക്കമുള്ള രോഗങ്ങള്‍ വര്‍ധിച്ചതായി റിപോര്‍ട്ടുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പതിനേഴായിരത്തിലധികം പേരാണ് വായു മലിനീകരണത്തെ തുടര്‍ന്ന് അസുഖബാധിതരായി മരണപ്പെട്ടത്. കനത്ത മൂടല്‍മഞ്ഞ് കാരണം കാഴ്ചപരിധിയെയും ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ശരാശരി വായു ഗുണനിലവാര സൂചിക 400നോട് അടുത്തതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ഉപയോഗിക്കണമെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

അതേസമയം, ഡല്‍ഹിയില്‍ ക്ലൗഡ് സീഡിങ്ങിലൂടെ കൃത്രിമ മഴ പെയ്യിക്കാന്‍ ആലോചിച്ചിരുന്നുവെങ്കിലും ക്ലൗഡ് സീഡിങ് നടത്താന്‍ നിലവിലെ അന്തരീക്ഷത്തില്‍ സാധിക്കില്ലെന്നാണ് റിപോര്‍ട്ടുകള്‍. കൃത്രിമ മഴ പെയ്യിക്കാനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ കണ്ടെത്തല്‍.

നിലവില്‍ ഡല്‍ഹിയില്‍ ശൈത്യകാല അന്തരീക്ഷമാണുള്ളത്. ഈ സമയത്ത് ക്ലൗഡ് സീഡിങ്ങ് നടത്തുന്നത് പ്രയോജനം ചെയ്യില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ആവശ്യമായ ഈര്‍പ്പം ഉണ്ടെങ്കിലേ കൃത്രിമ മഴ പെയ്യിക്കാനാവൂ. ഡല്‍ഹിയിലെ മലിനീകരണതോത് അതിതീവ്ര അളവിലായതിനാല്‍ തന്നെ ക്ലൗഡ് സീഡിങ് കൊണ്ട് താല്‍ക്കാലിക ആശ്വാസം മാത്രമേ കിട്ടൂ എന്നും അവര്‍ പറയുന്നു.

Tags: