വായുമലിനീകരണം: ഡല്‍ഹിയുടെ സംഭാവന 31 ശതമാനം മാത്രം; 69 ശതമാനവും പുറത്തുനിന്നെന്ന് ഡല്‍ഹി മന്ത്രി

Update: 2021-11-18 09:01 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ ഭൂരിഭാഗവും പുറത്തുനിന്നാണെന്നും അത് ഏകദേശം 69 ശതമാനം വരുമെന്നും ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി. മലിനീകരണത്തില്‍ ഡല്‍ഹിയുടെ സംഭാവന 31 ശതമാനം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സംയുക്ത പദ്ധതികളിലൂടെ മാത്രമേ മലിനീകരണം കുറയ്ക്കാനൂവെന്നും അദ്ദേഹം പറഞ്ഞു. 

ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിറോന്‍മെന്റ് പ്രസിദ്ധീകരിച്ച പഠനം ഉദ്ധരിച്ചാണ് മന്ത്രി തന്റെ വാദമുഖങ്ങള്‍ ഉയര്‍ത്തിയത്. ഡല്‍ഹി സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച് പുറത്തുവിട്ട രേഖകള്‍ ഉപയോഗപ്പെടുത്തിയാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിറോന്‍മെന്റ് പഠനം നടത്തിയത്.

ഒക്ടോബര്‍ 24-നവംബര്‍ 8 കാലത്താണ് പഠനം നടത്തിയത്. അന്നത്തെ അളവനുസരിച്ച് 31 ശതമാനം മലിനീകരണത്തിന് കാരണം ഡല്‍ഹിയാണ്. 69 ശതമാനവും പുറത്തുനിന്നു വന്നതാണ്. 2016 ലെ ടിഇആര്‍ഐ ഡാറ്റയും സമാനമായിരുന്നു. അന്നത്തെ അനുപാതം ഡല്‍ഹിയില്‍ 36 ശതാനവും പുറത്ത് 64 ശതമാനവുമായിരുന്നു. 

Tags:    

Similar News