കോവാക്സിന്റെ ഫലപ്രാപ്തി 50 ശതമാനം മാത്രമെന്ന് എയിംസ് പഠനം

വാക്സിൻ സ്വീകരിച്ച ശേഷവും 1,617 പേർക്ക് കോവിഡ് പോസിറ്റീവ് ആയതായി റിപോർട്ട് പറയുന്നു. കോവാക്സിന്റെ രണ്ടു ഡോസ് സ്വീകരിച്ചവരിലും ഫലപ്രാപ്തി 50 ശതമാനം മാത്രമാണെന്നും ആരോഗ്യപ്രവർത്തകർ കണ്ടെത്തി.

Update: 2021-11-25 05:26 GMT

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന്റെ ഫലപ്രാപ്തി 50 ശതമാനം മാത്രമെന്ന് പഠന റിപോർട്ട്. ഡൽഹി എയിംസിലെ ആരോഗ്യപ്രവർത്തകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലെന്ന് ദി ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേർണൽ റിപോർട്ട് ചെയ്തു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) നിർദേശപ്രകാരം ഭാരത് ബയോടെക് വികസിപ്പിച്ചതാണ് കോവാക്സിൻ.

ആരോഗ്യപ്രവർത്തകർക്ക് കോവിഡ് വാക്സിൻ നൽകി തുടങ്ങിയ സമയത്ത് 23,000 ജീവനക്കാർക്ക് എയിംസ് നൽകിയത് കോവാക്സിൻ ആണ്. ഇതിൽ 2,714 പേരിലാണ് പഠനം നടത്തിയത്. വാക്സിൻ സ്വീകരിച്ച ശേഷവും 1,617 പേർക്ക് കോവിഡ് പോസിറ്റീവ് ആയതായി റിപോർട്ട് പറയുന്നു. കോവാക്സിന്റെ രണ്ടു ഡോസ് സ്വീകരിച്ചവരിലും ഫലപ്രാപ്തി 50 ശതമാനം മാത്രമാണെന്നും ആരോഗ്യപ്രവർത്തകർ കണ്ടെത്തി. നേരത്തെ പുറത്തുവന്ന പഠനങ്ങൾ പ്രകാരം കോവാക്സിന് 77.8 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയിരുന്നു. എന്നാൽ രണ്ടാംതരംഗത്തിലുണ്ടായ ഇന്ത്യൻ ഡെൽറ്റ വകഭേദമാവാം ഫലപ്രാപ്തി കുറയാൻ കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കൂടുതൽ അപകടകാരിയായ ഈ വകഭേദത്തിനെതിരേ ഒട്ടുമിക്ക വാക്സിനുകൾക്കും ഫലപ്രാപ്തി കുറവായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സ്വീകരിച്ച രണ്ടാമത്തെ വാക്സിനായ കോവാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് ബ്രിട്ടൻ അംഗീകാരം നൽകിയത്.

Tags:    

Similar News