എയിംസ്: 'കേരളം നിര്‍ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്തണം'; കേന്ദ്രത്തോട് നിര്‍ദേശവുമായി ഹൈക്കോടതി

Update: 2026-02-05 17:22 GMT

കൊച്ചി: കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി. സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്താനാണ് കേന്ദ്രത്തോട് ഹൈക്കോടതി നിര്‍ദേശിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ഏകോപിപ്പിച്ചുകൊണ്ടാവണം പഠനം നടത്തേണ്ടതെന്നും എയിംസിനായി നിര്‍ദേശിച്ച സ്ഥലം മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതാണോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഫെബ്രുവരി 25നു മുന്‍പ് രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കാസര്‍കോട് ജില്ലയില്‍ എയിംസ് വേണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ജനകീയ കൂട്ടായ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് സംസ്ഥാന, കേന്ദ്രസര്‍ക്കാരുടെ നിലപാട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞത്. കേന്ദ്രത്തിന് മുന്നില്‍ ഇത്തരമൊരു ശുപാര്‍ശ നേരത്തെ തന്നെ നല്‍കിയിരുന്നുവെന്ന് സംസ്ഥാനം അറിയിക്കുകയായിരുന്നു. പിന്നാലെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി നിര്‍ദേശിച്ചു.

കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചിരുന്നു. 25,000 ഏക്കര്‍ റവന്യൂ ഭൂമിയുള്ള കാസര്‍കോട് എയിംസ് സ്ഥാപിക്കുകയെന്നത് ചികില്‍സാസൗകര്യം കുറഞ്ഞ നാടിന്റെ ആവശ്യമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരേ നിയമസഭയില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. എയിംസിലും വിഴിഞ്ഞം വികസനത്തിലും അതിവേഗ റെയിലിലുമടക്കം കേന്ദ്ര അവഗണന എണ്ണിപ്പറഞ്ഞ് കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. കേരള സമൂഹത്തെ നിരാശപ്പെടുത്തുന്ന ബജറ്റാണെന്നും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നല്‍കിയില്ലെന്ന് പ്രമേയത്തില്‍ വിമര്‍ശിച്ചു.

Tags: