തദ്ദേശഭാഷ മനസ്സിലാക്കുന്ന എഐ ചാറ്റ്ബോട്ടുകൾക്ക് കേരളത്തിൽ തുടക്കം

Update: 2025-10-12 10:27 GMT
തിരുവനന്തപുരം: പ്രാദേശിക സംഭാഷണ ശൈലി ഉപയോഗിക്കുന്നവർക്കും ഇനി എഐ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകും. മലയാളത്തിലെ തദ്ദേശഭാഷാ വ്യത്യാസങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന എഐ ചാറ്റ്ബോട്ടുകൾ വികസിപ്പിക്കുന്ന പദ്ധതിക്ക് കേരള സർക്കാർ തുടക്കമിട്ടു.


ഇംഗ്ലീഷിലോ ഔദ്യോഗിക മലയാളത്തിലോ പ്രാവീണ്യമില്ലാത്തവർ നേരിടുന്ന ഭാഷാപരമായ തടസ്സങ്ങൾ ഇല്ലാതാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസാര ഭാഷയിലുള്ള മലയാളത്തെ ഡിജിറ്റലൈസ് ചെയ്യുന്നതിനും സർക്കാർ സേവനങ്ങൾ വോയിസ് കമാൻഡുകൾ വഴി തദ്ദേശഭാഷയിൽ തന്നെ ലഭ്യമാക്കുന്നതിനും ഈ സംരംഭം സഹായകരമാകും.

ഇതിനായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയത്തിൻ്റെ ഭാരതീയ ഭാഷാ ഇന്റർഫേസ് സംരംഭമായ ‘ഭാഷിണി’യുമായി സർക്കാർ ബുധനാഴ്‌ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ഭാഷിണിയുടെ സേവനങ്ങളിൽ വോയിസ്-ടു-വോയിസ് വിവർത്തനം, വോയിസ്-ടു-ടെക്സ്റ്റ്, ടെക്സ്റ്റ്-ടു-ടെക്സ്റ്റ്, ടെക്സ്റ്റ്-ടു-സ്പീച്ച് തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടും. ഈ സേവനങ്ങൾ പ്രത്യേക ആപ്ലിക്കേഷനിലൂടെ ലഭ്യമാകും.

ആപ്ലിക്കേഷൻ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കാൻ അടിസ്ഥാന സോഫ്റ്റ്‌വെയർ മറ്റ് ഡെവലപ്പർമാരുമായി പങ്കിടാനും സംവിധാനമുണ്ടാകും. ഡാറ്റാ സുരക്ഷ ഉറപ്പാക്കിയും വാണിജ്യ എഐ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നത് ഒഴിവാക്കിയും സർക്കാരിന് ഈ പദ്ധതിയിലൂടെ ചെലവ് കുറയ്ക്കാനുമാകും.

Tags: