കാര്‍ഷിക ബില്ല്: കര്‍ഷകര്‍ രാജ്യവ്യാപകമായി പ്രക്ഷോഭത്തിനിറങ്ങുമെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗല്‍

Update: 2020-09-19 03:28 GMT

റായ്പൂര്‍: കഴിഞ്ഞ ദിവസം ലോക്‌സഭ പാസ്സാക്കിയ കാര്‍ഷിക ബില്ലിനെതിരേ രാജ്യവ്യാപകമായി കര്‍ഷകര്‍ തെരുവിലിറങ്ങുമെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗല്‍.

ഇപ്പോള്‍ ഹരിയാനയിലും പഞ്ചാബിലുമുള്ള കര്‍ഷകരാണ് തെരുവിലിറങ്ങിയത്. ഏറെ താമസിയാതെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരും പ്രതിഷേധവുമായെത്തും- മുഖ്യമന്ത്രി പറഞ്ഞു.

പുതിയ നിയമം വഴി സ്വകാര്യ വിപണി ശക്തിപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ശ്രമം. അതിനു വേണ്ടി ധാന്യസംഭരണ നിയമത്തില്‍ മാറ്റം വരുത്തി. സംഭരിക്കാവുന്ന ധാന്യത്തിന്റെ പരിധി ഉയര്‍ത്തി. കരാര്‍ കൃഷിയും തുടങ്ങി- അദ്ദേഹം പറഞ്ഞു.

പുതിയതായി പാസ്സാക്കിയ നിയമങ്ങള്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ എതിരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഷങ്ങളോളം സമയമെടുത്ത് രൂപപ്പെടുത്തിയ കാര്‍ഷികമേഖലയെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞു. കര്‍ഷകജനസാമാന്യത്തിന് ദോഷകരമാണ് പുതുതായി കൊണ്ടുവന്ന ബില്ലുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫാര്‍മേഴ്സ് ട്രേഡ് ആന്റ് കോമേഴ്സ്(പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ഓര്‍ഡിനന്‍സ്, ഫാര്‍മേഴ്സ് (എന്‍പവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) അഗ്രീമന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്റ് ഫാം സര്‍വീസ് ഓര്‍ഡിനന്‍സ്, അവശ്യവിലനിയന്ത്രണത്തില്‍ കൊണ്ടുവന്ന ഭേദഗതി തുടങ്ങിയവയാണ് ലോക്ക് ഡൗണ്‍ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് ഓര്‍ഡിനന്‍സുകള്‍. അവ നിയമമാക്കിയതിനെതിരേയുള്ള പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെതിരേ പഞ്ചാബിലും ഹരിയാനയിലും കര്‍ഷകരുടെ കനത്ത പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഒരു കേന്ദ്ര മന്ത്രി ഇതിന്റെ പേരില്‍ രാജിവച്ചിരുന്നു. ആം ആദ്മി പാര്‍ട്ടി, ഇടത് പാര്‍ട്ടികള്‍, കോണ്‍ഗ്രസ് തുടങ്ങിയവര്‍ ഈ ബില്ലിനെതിരേ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. 

Tags:    

Similar News