പ്രധാനമന്ത്രി നവംബര്‍ 28ന് സര്‍വകക്ഷി യോഗം വിളിക്കും

Update: 2021-11-22 10:04 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷിയോഗം വിളിക്കും. യോഗത്തില്‍ പ്രധാനമന്ത്രിക്കു പുറമെ സര്‍ക്കാരിലെ പ്രമുഖ മന്ത്രിമാരും പങ്കെടുക്കും. നവംബര്‍ 28 ാം തിയ്യതി പതിനൊന്ന് മണിക്കാണ് യോഗം നടക്കുക. കാര്‍ഷിക നിയമം പിന്‍വലിക്കല്‍, താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമനിര്‍മാണം, അന്വേഷണ ഏജന്‍സികളുടെ കാലാവധി നീട്ടിനല്‍കല്‍ എന്നീ അജണ്ടകളാണ് ഇത്തവണ സമ്മേളനത്തില്‍ ഉയരാനിടയുള്ള പ്രമുഖ വിഷയങ്ങള്‍. സര്‍വകക്ഷി യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടക്കും.

അന്നു തന്നെ ബിജെപി അവരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കും. മൂന്ന് മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയും യോഗത്തില്‍ പങ്കെടുക്കും.

കാര്‍ഷിക നിയമം പില്‍വലിക്കലാണ് ഇത്തവണത്തെ പ്രധാന സംഭവം. ബുധനാഴ്ച ചേര്‍ന്ന യോഗം കേന്ദ്ര മന്ത്രിസഭാ യോഗം നിയമം പിന്‍വലിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് കരുതുന്നത്. നിയമം പിന്‍വലിക്കുന്ന കാര്യം കഴിഞ്ഞ ആഴ്ചയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

കര്‍ഷകര്‍ നിയമം പിന്‍വലിക്കുന്നതിനു പുറമെ മറ്റ് ചില ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പ്രതിപക്ഷം അതില്‍ ഊന്നുമെന്നാണ് കരുതുന്നത്.

തങ്ങളുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചാല്‍ മാത്രമേ സമരം നിര്‍ത്തൂവെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.

അതേസമയം ത്രിപുരയിലെ പ്രശ്‌നങ്ങള്‍ തൃണമൂല്‍ ഉയര്‍ത്തും. ബംഗാള്‍ യൂത്ത് നേതാവ് സയാനി ഘോഷിന്റെ അറസ്റ്റ് അവര്‍ വിഷയമാക്കും.