കാര്‍ഷിക നിയമം: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ

Update: 2020-11-28 15:53 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ഷകരുടെ പ്രശ്‌നങ്ങളും താല്‍പ്പര്യങ്ങളും ചര്‍ച്ചചെയ്യാന്‍ തയ്യാറാണ്. കര്‍ഷനേതാക്കള്‍ പ്രതിഷേധക്കാരെ അവര്‍ക്ക് നീക്കിവച്ച സ്ഥലത്തേക്ക് മാറ്റാന്‍ തയ്യാറായാല്‍ ഡിസംബര്‍ മൂന്നിന് മുമ്പ് ചര്‍ച്ച ആരംഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.

പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കൂട്ടമായെത്തിയ കര്‍ഷകരാണ് വിവിധ സംസ്ഥാന അതിര്‍ത്തികള്‍ കടന്ന് ഡല്‍ഹിയില്‍ തടിച്ചുകൂടിയത്. ഹരിയാന പോലുള്ള സര്‍ക്കാരുകള്‍ സമരത്തെ തടയാന്‍ ശ്രമിച്ചെങ്കിലും കര്‍ഷകര്‍ പ്രതിബന്ധങ്ങള്‍ നേരിട്ട് ഡല്‍ഹിയിലെത്തി. കര്‍ഷകരുടെ റാലി ഡല്‍ഹിയില്‍ അനുവദിക്കാന്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു ആദ്യം ഡല്‍ഹി പോലിസ്. എന്നാല്‍ കര്‍ഷകരെ അറസ്റ്റ് ചെയ്ത് താമസിപ്പിക്കാന്‍ സ്റ്റേഡിയം വിട്ടുനല്‍കാനുള്ള പോലിസിന്റെ അഭ്യര്‍ത്ഥന ഡല്‍ഹി മുഖ്യമന്ത്രി തടഞ്ഞതോടെ ശ്രമം പരാജയപ്പെട്ടു. ഡല്‍ഹി പോലിസ് കര്‍ഷകര്‍ക്ക് നിരന്‍കാരി സംഗം മൈതാനം വിട്ടുനല്‍കി.

കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ വിളിക്കുന്ന ഒരു യോഗത്തില്‍ വച്ച് എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയതായി എഎന്‍ഐ റിപോര്‍ട്ട ചെയ്തു.

പ്രതിഷേധത്തിനു വേണ്ടി നീക്കിവച്ച സ്ഥലത്തുതന്നെ കര്‍ഷകരെ എത്തിക്കാന്‍ നേതാക്കളോട് അമിത് ഷാ അഭ്യര്‍ത്ഥിച്ചു. യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ ജനാധിപത്യരീതിയില്‍ സമരം നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കര്‍ഷകരെ വലിയൊരു മൈതാനത്തേക്ക് മാറ്റാന്‍ ഡല്‍ഹി പോലിസ് തയ്യാറാണ്. അവിടെ ആവശ്യമായ ആരോഗ്യസഹായവും വെള്ളവും വെളിച്ചവും നല്‍കും- അദ്ദേഹം പറഞ്ഞു.

അതേസമയം കര്‍ഷകര്‍ പ്രതിഷേധത്തിനു നീക്കവച്ച സ്ഥലത്തേക്ക് നീങ്ങുകയാണെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറുള്ളുവെന്ന സൂചനയും പ്രസ്താവനയില്‍ ഉണ്ട്.

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയാണ് കര്‍ഷകര്‍ സമരം തുടങ്ങിയത്.