അഗ്നിപഥ്: ഭാരത്ബന്ദ് ഇന്ന്, വിവിധ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി

Update: 2022-06-20 04:42 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് സൈനിക നിയമനപദ്ധതിക്കെതിരേ വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. വിവിധ സംസ്ഥാനങ്ങള്‍ ഇതിന്റെ ഭാഗമായി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഗ്നിപഥ് പരിപാടിയില്‍നിന്ന് പുറകോട്ടില്ലെന്ന് സൈനികമേധാവികള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് വിവിധ സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചത്.

ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൊല്‍ക്കത്തയില്‍ വാഹനങ്ങള്‍ ഓടുന്നുണ്ട്. ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാസേനയെ വിന്യസിപ്പിച്ചു.

പ്രയാഗ് രാജ് റെയില്‍വേ പ്രദേശങ്ങളില്‍ റെയില്‍വേ സുരക്ഷാസേന നിരീക്ഷണം കടുപ്പിച്ചു. സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഡല്‍ഹി ജന്തര്‍ മന്ദിര്‍ പ്രദേശത്ത് തുടങ്ങിയ സത്യാഗ്രഹ സമരത്തിന്റെ നേതാക്കള്‍ അഗ്നിപഥ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണും.

ബംഗാളില്‍ ഹൗറാ പാലം, സന്ത്രഗച്ചി ജംങ്ഷന്‍, ഷാലിമാര്‍ റെയില്‍സ്‌റ്റേഷന്‍ എന്നിടങ്ങളിലും സുരക്ഷ ശക്തമാക്കി.

പട്‌നയിലെ ഡാക് ബംഗ്ലാവ് സ്‌ക്വയറിലും സുരക്ഷ ശക്തമാക്കി. കേരളത്തില്‍ കുഴപ്പക്കാര്‍ക്കെതിരേ കനത്ത നടപടിയെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കി.

സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സൈന്യത്തില്‍ ചേരാനാവില്ലെന്ന് സൈനിക മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. ഇവര്‍ക്ക് പോലിസ് വെരിഫിക്കേഷനും ശക്തമാക്കുമത്രെ.