പ്രക്ഷോഭം രൂക്ഷമാവുന്നു; ശ്രീലങ്കയിലെ വടക്കന്‍ പ്രദേശങ്ങളില്‍ കര്‍ഫ്യൂ; കലാപകാരികളെ കസ്റ്റഡിയിലെടുക്കണമെന്ന് പ്രധാനമന്ത്രി

Update: 2022-07-13 07:38 GMT

കൊളംബോ: പ്രസിഡന്റ് ഗോതബയ രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയതോടെ ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ ഓഫിസ് അടിയന്തരാവസ്ഥക്ക് ഉത്തരവിട്ടിരുന്നു.

പ്രസിഡന്റ് മാലദ്വീപിലേക്ക് പലായനം ചെയ്തതോടെ പ്രക്ഷോഭം രൂക്ഷമായതായാണ് റിപോര്‍ട്ട്.

പ്രതിഷേധക്കാര്‍ കണ്ണീര്‍വാതകപ്രയോഗത്തെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങളുമായാണ് എത്തിയിട്ടുള്ളത്. അവര്‍ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. തുടര്‍ന്നാണ് പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കലാപശ്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യാനും പ്രധാനമന്ത്രി ഉത്തരവിട്ടതായി ഡെയ്‌ലി മിറല്‍ റിപോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ കണ്ണീര്‍വാതകം ഉപയോഗിച്ചാണ് അകറ്റുന്നത്.

പ്രസിഡന്റ് മാത്രമല്ല, പ്രധാനമന്ത്രിയും രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പ്രസിഡന്റ് രാജിവച്ചാല്‍ സ്വാഭാവികമായും ആക്റ്റിങ് പ്രസിഡന്റായി പ്രധാനമന്ത്രി മാറും. രണ്ട് പേരും പുറത്തുപോകണമെന്നാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നതെന്ന് വിദേശകാര്യമന്ത്രാലയത്തിലെ മുന്‍ ഉപദേശകനെ ഉദ്ധരിച്ച് എന്‍ഐഎ റിപോര്‍ട്ട് ചെയ്തു.

ഗോതബയ രാജപക്‌സെ ഇപ്പോള്‍ മാലദ്വീപിലാണ് ഉള്ളത്. വാഗ്ദാനം ചെയ്തപോലെ രാജപക്‌സെ ഇതുവരെയും രാജിവച്ചിട്ടില്ല.