ഓണ്‍ലൈന്‍ തട്ടിപ്പുകാരനെ കുടുക്കിയ അഫ്‌സലാണ് ഇപ്പോള്‍ നാട്ടിലെ താരം

തട്ടിയെടുത്ത പണം പോയ മറ്റ് അക്കൗണ്ടുകളുടെ വിവരങ്ങളും അഫ്‌സല്‍ കണ്ടെത്തി. തുടര്‍ന്ന് തട്ടിപ്പുകാരനെ ഫോണില്‍ ബന്ധപ്പെട്ടു. തട്ടിപ്പ് നടത്തിയതിന്റെ മുഴുവന്‍ വിവരങ്ങളും , തട്ടിപ്പുകാരന്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ഗൂഗിള്‍ ലൊക്കേഷനും വാട്‌സാപ്പില്‍ ഇട്ടുകൊടുത്തു.

Update: 2020-12-24 07:11 GMT
കണ്ണൂര്‍: ഓണ്‍ലൈനിലൂടെ കണ്ണൂരിലെ വ്യാപാരിയില്‍ നിന്ന് 40000 രൂപ കൈക്കലാക്കിയ തട്ടിപ്പുകാരനെ കണ്ടെത്തിയ യുവാവ് നാട്ടില്‍ താരമാകുന്നു. കണ്ണൂര്‍ മാതമംഗലം സ്വദേശി അഫ്‌സല്‍ ഹുസൈന്‍ ആണ് മറയത്തിരുന്ന് തട്ടിപ്പു നടത്തിയ ഉത്തരേന്ത്യന്‍ സ്വദേശിയെ കണ്ടെത്തി പുറത്തു കൊണ്ടുവന്നത്. തട്ടിപ്പുകാരനെ വിദഗ്ധമായി കണ്ടെത്തിയ അഫ്‌സല്‍ അയാള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ വരെ അങ്ങോട്ട് അയച്ചു കൊടുത്ത് ഞെട്ടിച്ചു.


മാതമംഗലം ഫുഡ് പാലസ് ഉടമ പി ഷബീറിനെയാണ് ഉത്തരേന്ത്യന്‍ സ്വദേശി കമ്പളിപ്പിച്ചത്. കഴിഞ്ഞ 17നാണ് സംഭവം. സൈനികനാണ് എന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാരന്‍ 4200 രൂപയ്ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഗൂഗിള്‍ പേ വഴി പണം അടയ്ക്കാമെന്നും ഭക്ഷണം ശേഖരിക്കാന്‍ മറ്റൊരാളെ അയക്കാം എന്നും പറഞ്ഞു. പിന്നീട് വിളിച്ച് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞ തട്ടിപ്പുകാരന്‍ എടിഎം കാര്‍ഡ് നമ്പര്‍ ആവശ്യപ്പെട്ടു. തട്ടിപ്പ് അറിയാതെ ഷബീര്‍ ബന്ധുവും വസ്ത്ര വ്യാപാരിയായ ഒ പി ഇബ്രാഹിംകുട്ടിയുടെ എടിഎം കാര്‍ഡ് നമ്പര്‍ പറഞ്ഞു കൊടുക്കുകയും ചെയ്തു. അതിനുശേഷം ഫോണിലേക്ക് വന്ന ഒടിപി നമ്പര്‍ ചോദിച്ചു. ഒ ടി പി നമ്പര്‍ കൂടി നല്‍കിയതോടെ അക്കൗണ്ടില്‍നിന്ന് നാല്‍പതിനായിരം രൂപ നഷ്ടമായി.


തട്ടിപ്പ് മനസ്സിലായ ഉടന്‍ തന്നെ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്ത ഇബ്രാഹിം കുട്ടിയും ഷബീറും കേരള പൊലീസിന്റെ സൈബര്‍ഡോം കൂട്ടായ്മയില്‍ അംഗം കൂടിയായ സുഹൃത്ത് അഫ്‌സലിനെ സമീപിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയശേഷം അഫ്‌സല്‍ സ്വന്തം നിലയിലും അന്വേഷണം ആരംഭിച്ചു. ഒരു പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഉത്തരേന്ത്യന്‍ സ്വദേശി പൂനെയില്‍ നിന്ന് തട്ടിപ്പ് നടത്തിയതെന്ന് അഫ്‌സല്‍ കണ്ടെത്തി. ആപ്പ് അധികൃതരുമായി ബന്ധപ്പെട്ടതില്‍ നിന്നും രാജസ്ഥാന്‍ സ്വദേശിയായ വിക്രം ആണ് തട്ടിപ്പു നടത്തിയതെന്ന തിരിച്ചറിഞ്ഞു. ഇയാള്‍ പണം കൈപ്പറ്റിയ അക്കൗണ്ടില്‍നിന്ന് രാജസ്ഥാനിലെ വീടിന്റെ കറണ്ട് ബില്ല് അടച്ചിരുന്നു. ബന്ധുവിന്റെ ഫോണ്‍ റീചാര്‍ജും ചെയ്തിരുന്നു. തട്ടിയെടുത്ത പണം പോയ മറ്റ് അക്കൗണ്ടുകളുടെ വിവരങ്ങളും അഫ്‌സല്‍ കണ്ടെത്തി. തുടര്‍ന്ന് തട്ടിപ്പുകാരനെ ഫോണില്‍ ബന്ധപ്പെട്ടു. തട്ടിപ്പ് നടത്തിയതിന്റെ മുഴുവന്‍ വിവരങ്ങളും , തട്ടിപ്പുകാരന്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ഗൂഗിള്‍ ലൊക്കേഷനും വാട്‌സാപ്പില്‍ ഇട്ടുകൊടുത്തു.


പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ തട്ടിപ്പുകാരനായ വിക്രം അഫസലിനു മുന്നില്‍ മാപ്പു പറഞ്ഞ് കീഴടങ്ങുകയായിരുന്നു. പരാതി പിന്‍വലിക്കണമെന്നും പണം തിരിച്ചു നല്‍കാമെന്നും അപേക്ഷിച്ചു. മുപ്പതിനായിരം രൂപ അക്കൗണ്ടിലേക്ക് തിരിച്ചിടുകയും ചെയ്തു. ബാക്കി 10000 ഉടന്‍തന്നെ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. മറ്റു പലരെയും ഇത്തരത്തില്‍ വിക്രം കബളിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ പണം തിരികെ കിട്ടിയാലും കേസ് പിന്‍വലിക്കേണ്ട എന്നുമാണ് പരാതിക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ദുബൈയില്‍ ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന അഫ്‌സല്‍ ഇപ്പോള്‍ നാട്ടില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.




Tags:    

Similar News