പുനീത് രാജ്കുമാറിന്റെ മരണത്തിനുശേഷം ബെംഗളൂരു ആശുപത്രികളിലെ ഹൃദ്രോഗ കേന്ദ്രങ്ങളില്‍ ജനപ്രളയം

Update: 2021-11-02 18:45 GMT

ബെംഗളൂരു: കന്നഡ സിനിമാ താരം പുനീത് രാജ്കുമാറിന്റെ മരണത്തിനു ശേഷം ബെംഗളൂരു ഹൃദ്രോഗ ആശുപത്രികളില്‍ വന്‍ തിരക്ക്. ഓരോരുത്തര്‍ക്കും സ്വന്തം ഹൃദയത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലേയെന്നാണ് അറിയേണ്ടത്. ബെംഗളൂരുവിലെ മിക്ക ആശുപത്രികളിലും ഹൃദ്രോഗവിദഗ്ധരുടെ മുറിയില്‍ ആദ്യമായി എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

പലര്‍ക്കും നെഞ്ചില്‍ വേദനയുണ്ടെന്ന പരാതിയുമയാണ് എത്തിയത്. പുനീതിന്റെ മരണത്തിനുശേഷം ചാന്‍സ് എടുക്കേണ്ടെന്നാണ് പലരും കരുതുന്നത്.

ബെംഗളൂരുവിലെ ശ്രീ ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ സയന്‍സസ് ആന്റ് റിസര്‍ച്ചില്‍ മൂന്ന് ദിവസം കൊണ്ട് ആയിരത്തോളം പേരാണ് എത്തിയത്. ആരോഗ്യസംവിധാനങ്ങളില്‍ പുതിയ പ്രവണത വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയത്.

കര്‍ണാടകയിലെ മിക്കവാറും ആശുപത്രികളില്‍ ഇതേ പ്രവണത കണ്ടിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഹൃദ്രോഹം ഒരു പകര്‍ച്ച വ്യാധിയല്ലെന്ന് ഡോക്ടര്‍മാര്‍ രോഗികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മണിപ്പാല്‍ ആശുപത്രിയിലെ ഡോ. സുദര്‍ശന്‍ ബല്ലാല്‍ പറഞ്ഞു. യുവാക്കളാണ് പരിശോധിക്കാനെത്തിയവരില്‍ കൂടുതലും. 

വ്യായാമത്തിനിടയിലാണ് പുനീതിന് ഹൃദയാഘാതം ഉണ്ടായതെന്നതുകൊണ്ട് നിരവധി തെറ്റിദ്ധാരണകളാണ് പൊതുവില്‍ പ്രചരിക്കുന്നത്.

Tags: