അഫ്ഗാന്‍ വിദേശകാര്യമന്ത്രി ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി

Update: 2021-03-22 18:42 GMT

ന്യൂഡല്‍ഹി: അഫ്ഗാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ അത്മര്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഇന്ത്യ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ ഉള്‍പ്പെടുന്ന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ശിവശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരുമായും ചര്‍ച്ച നടത്തും. ഉഭയകക്ഷി ബന്ധം, സാമ്പത്തിക, സുരക്ഷാ സഹകരണം, അഫ്ഗാന്‍ സമാധാന പ്രക്രിയ എന്നിവയിലൂന്നിയായിരിക്കും ചര്‍ച്ച നടക്കുക.

മാര്‍ച്ച് 30 ന് താജിക്കിസ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബെയില്‍ ഹാര്‍ട്ട് ഓഫ് ഏഷ്യ, സ്താംബുള്‍ പ്രോസസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ഇന്ത്യയിലെയും പാകിസ്ഥാനിലെയും വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദുഷാന്‍ബെയില്‍ ഇന്ത്യ-പാക് വിദേശകാര്യമന്ത്രിമാര്‍ ഉഭയകക്ഷി ചര്‍ച്ച നടക്കുമോയെന്ന കാര്യത്തിലും തീര്‍ച്ചയില്ല.

ഹാര്‍ട്ട് ഓഫ് ഏഷ്യയില്‍ ഇന്ത്യക്കും പാകിസ്താനും കൂടാതെ 15 രാജ്യങ്ങളാണുള്ളത്. ചൈന, റഷ്യ, ഇറാന്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, മധ്യേഷ്യന്‍ രാജ്യങ്ങളായ താജിക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും അംഗങ്ങളാണ്.

അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയനുസരിച്ച് 'ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക, അഫ്ഗാന്‍ സമാധാന പ്രക്രിയയില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ സമവായം രൂപപ്പെടുത്തുക, സുരക്ഷ, സാമ്പത്തിക- രാഷ്ട്രീയ- സാംസ്‌കാരിക മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുക' എന്നിവയാണ് ആത്മറിന്റെ സന്ദര്‍ശനോദ്ദേശ്യം.

മാര്‍ച്ച് 19 ന് അഫ്ഗാന്‍ വിദേശകാര്യമന്ത്രി പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയുമായി സംസാരിച്ചിരുന്നു.

Tags: