പാകിസ്താനില്‍ അഫ്ഗാന്‍ സ്ഥാനപതിയുടെ മകളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; നയതന്ത്രപ്രതിനിധികള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍
കാബൂള്‍: തങ്ങളുടെ നയതന്ത്രപ്രതിനിധികള്‍ക്കും കുടുംബത്തിനും ആവശ്യമായ സൗകര്യമൊരുക്കണമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ പാകിസ്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഫ്ഗാന്‍ നയതന്ത്രപ്രതിനിധിയുടെ മകളെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിലാണ് അഫ്ഗാന്‍ സര്‍ക്കാര്‍ കടുത്ത പ്രതികരണവുമായി രംഗത്തുവന്നത്.
അഫ്ഗാന്‍ നയതന്ത്രപ്രതിനിധി നജീബുള്ള അലിഖില്ലിന്റെ മകള്‍ സില്‍സില അലിഖിലിനെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. അക്രമികള്‍ ഏതാനും മണിക്കൂര്‍ സില്‍സിലയെ തടവില്‍ വയ്ക്കുകയും ചെയ്തു.
താലിബാനുമായി ബന്ധപ്പെട്ട സമാധാനപരമായ രാഷ്ട്രീയ പരിഹാരത്തിന് പാകിസ്താന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ലെന്ന ആരോപണത്തിനു പിന്നാലെയാണ് പാകിസ്താനെതിരേ അഫ്ഗാന്‍ സര്‍ക്കാര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നത്.
സില്‍സില വീട്ടിലേക്ക് മടങ്ങും വഴിയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. പിന്നീട് വിട്ടയക്കുകയും ചെയ്തു.
സില്‍സില ഇപ്പോള്‍ ആശുത്രിയില്‍ ചികില്‍സിയലാണ്.
ഇസ് ലാമാബാദിലെ ബ്രു പ്രദേശത്തുനിന്നാണ് ജൂലൈ 16ന് സില്‍സിലയെ തട്ടിക്കൊണ്ടുപോയത്. ഉച്ചക്ക് 1.45ന് കൊണ്ടുപോയ അക്രമികള്‍ രാത്രി 7ന് വിട്ടയച്ചു. കാലുകളും കയ്യും കെട്ടിയ നിലയിലാണ് വിട്ടയച്ചതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ശരീരത്തില്‍ നിലവധി മുറിവുകളുമുണ്ട്.
അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയം സംഭവത്തെ ശക്തമായി അപലപിച്ചു. അഫ്ഗാനിസ്താനിലെ മുഴുവന്‍ നയതന്ത്രപ്രതിനിധികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.