തിരഞ്ഞെടുപ്പില്‍ ജി സുധാകരന്റെ നിസ്സഹകരണം; സിപിഎം രണ്ടംഗ അന്വേഷണസമിതി റിപോര്‍ട്ട് സമര്‍പ്പിച്ചു

Update: 2021-09-03 10:34 GMT

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തന വീഴ്ച അന്വേഷിച്ച സിപിഎം സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍മന്ത്രി ജി സുധാകരന് പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായതായി റിപോര്‍ട്ടില്‍ സൂചനയുണ്ട്. നടപടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പരിഗണനയിലാണ്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിസ്സഹകരണമുണ്ടായെന്ന പരാതിയില്‍ രണ്ടംഗ അന്വേഷണകമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമും സംസ്ഥാന സെക്രട്ടേറിയറ്റംഗം കെജെ തോമസുമാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റിന് സമര്‍പ്പിച്ചു.

സീറ്റ് ലഭിക്കാതായതോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് സുധാകരന്‍ വിട്ട് നില്‍ക്കുകയായിരുന്നു. നടപടി നിശ്ചയിക്കേണ്ടത് സംസ്ഥാന സെക്രട്ടേറിയറ്റാണ്. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ കൊവിഡ് മുക്തനായി തിരിച്ചെത്തിയാലേ റിപോര്‍ട്ട് ചര്‍ച്ചക്കെടുക്കൂ.

അമ്പലപ്പുഴ മണ്ഡലത്തില്‍ വോട്ട് കുറഞ്ഞില്ലെന്നായിരുന്നു സുധാകന്റെ വാദം. തൊട്ടടുത്ത ആലപ്പുഴ മണ്ഡലത്തിലാണ് വോട്ട് കുറഞ്ഞതെന്നും സുധാകരന്‍ അന്വേഷണകമ്മിഷന് മുന്‍പില്‍ വാദിച്ചു. എന്നാല്‍ പരാതിക്കാരനായ എച്ച് സലാം സുധാകരനെതിരേ കമ്മിറ്റിക്ക്് മുന്‍പില്‍ ശക്തമായ തെളിവ് നിരത്തി.

Tags:    

Similar News