ട്വിറ്ററിനെതിരേ നടപടി; 'സേഫ് ഹാര്‍ബര്‍' നിയമപരിരക്ഷ കേന്ദ്രം ഒഴിവാക്കി

ഐ.ടി നിയമഭേഭഗതി നടപ്പാക്കിയതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ കൈമാറാന്‍ ട്വിറ്റര്‍ തയാറായിട്ടില്ലെന്നും മന്ത്രാലയം പറയുന്നു

Update: 2021-06-16 02:11 GMT

ന്യൂഡല്‍ഹി: ട്വിറ്ററിന് ഇന്ത്യയിലെ 'സേഫ് ഹാര്‍ബര്‍' നിയമപരിരക്ഷ കേന്ദ്ര ഐ.ടി.മന്ത്രാലയം ഒഴിവാക്കി. ഐ.ടി.ഭേദഗതിനിയമം അനുശാസിക്കുന്ന തരത്തില്‍ ഇന്ത്യയില്‍ ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം നിയമം അനുസരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും താത്കാലികമായി ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചിട്ടുണ്ടെന്നും ട്വിറ്റര്‍ അവകാശപ്പെട്ടു.


കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാര്‍ഗരേഖ നടപ്പാക്കാനുള്ള സമയം കഴിഞ്ഞിട്ടും നിയമപ്രകാരമുള്ള നിയമനം നടത്താനോ വിവരങ്ങള്‍ കൈമാറാനോ ട്വിറ്റര്‍ തയാറായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് കേന്ദ്ര ഐ.ടി മന്ത്രാലയം നിയമപരിരക്ഷ എടുത്ത് കളഞ്ഞത്. പ്രസിദ്ധപ്പെടുത്തിയ ഉള്ളടക്കത്തിന്റെ പേരിലുള്ള വ്യവഹാരങ്ങളില്‍ നിന്ന് പ്ലാറ്റ്ഫോമിന് നിയമപരിരക്ഷ ലഭിക്കുന്ന 'സേഫ് ഹാര്‍ബര്‍' ട്വിറ്ററിന് നഷ്ടമായി. ഓരോ പ്ലാറ്റ്ഫോമും ഇന്ത്യയില്‍ താമസിക്കുന്ന ഒരാളെ ചീഫ് കംപ്ലയന്‍സ് ഓഫിസറായി നിയമിക്കണമെന്നാണ് ഭേദഗതിനിയമത്തില്‍ പറയുന്നു.


എന്നാല്‍ ഇന്നലെ താത്കാലിക ഓഫിസറെ നിയമിച്ച ട്വിറ്റര്‍ പിന്നിട്ട് ഉദ്യോഗസ്ഥനെ സ്ഥിരപ്പെടുത്തുമെന്നാണ് അവകാശപെട്ടത്. ഇത് പക്ഷെ ഐ.ടിമന്ത്രാലയം അംഗീകരിച്ചില്ല. മാത്രമല്ല ഐ.ടി നിയമഭേഭഗതി നടപ്പാക്കിയതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ കൈമാറാന്‍ ട്വിറ്റര്‍ തയാറായിട്ടില്ലെന്നും മന്ത്രാലയം പറയുന്നു. നിയമം നടപ്പിലാക്കാതെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് ഐ.ടി. മന്ത്രാലയം കഴിഞ്ഞ ആഴ്ച അന്ത്യശാസനം നല്‍കായിരുന്നു. ഇന്ത്യയില്‍ സേഫ് ഹാര്‍ബര്‍ നിയമപരിരക്ഷ നഷ്ടമാകുന്ന ഏക അമേരിക്കന്‍ പ്ലാറ്റ്ഫോമാണ് ട്വിറ്റര്‍. ബിജെപി നേതാക്കളുടെ അകൗണ്ടുകള്‍ക്കെതിരേ ട്വിറ്റര്‍ നടപടിയെടുത്തതും വംശീയാക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങളുടെ പേരില്‍ ചില നേതാക്കളുടെ അകൗണ്ട് മരവിപ്പിച്ചതും കാരണം കേന്ദ്ര സര്‍ക്കാറിന്റെ അപ്രീതിക്ക് ട്വിറ്റര്‍ നേരത്തെ തന്നെ ഇരയായിരുന്നു.




Tags: