2025ഓടെ പാലുത്പാദനത്തിലും സംഭരണത്തിലും വിപണനത്തിലും സ്വയംപര്യാപ്തത ലക്ഷ്യം

Update: 2022-06-02 08:48 GMT

തിരുവനന്തപുരം: 2025ഓടെ പാല്‍ ഉത്പാദനം, സംഭരണം, വിപണനം എന്നിവയില്‍ സ്വയംപര്യാപ്തതയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകക്ഷീരദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ ഓണ്‍ലൈനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമീണ തൊഴില്‍ മേഖലയ്ക്ക് താങ്ങും തണലുമായി നില്‍ക്കുന്ന ക്ഷീരമേഖലയെ പ്രോത്‌സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ക്ഷീരകര്‍ഷകര്‍ക്ക് ആത്മവിശ്വാസവും സാമൂഹ്യാധികാരവും ലഭ്യമാക്കുന്ന നിരവധി പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രണ്ടു ലക്ഷം ക്ഷീരകര്‍ഷകരാണുള്ളത്. പ്രതിവര്‍ഷം 25,34,000 മെട്രിക്ടണ്‍ പാല്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷ പാല്‍ ലഭ്യത 189 ഗ്രാം മാത്രമാണ്. ഇത് 250 ഗ്രാം ആയി ഉയര്‍ത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.