വിവാഹാലോചന നടത്തി പെണ്‍കുട്ടികളുടെ സ്വര്‍ണ്ണം തട്ടിയെടുക്കുന്ന കേസുകളിലെ പ്രതി പിടിയില്‍

Update: 2020-11-27 13:22 GMT

പെരിന്തല്‍മണ്ണ: പാവപ്പെട്ട കുടുംബങ്ങളില്‍ നിന്ന് ജോലിക്ക് പോകുന്ന പെണ്‍കുട്ടികളുടെ വീടുകളില്‍ ചെന്ന് വിവാഹ ആലോചന നടത്തി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ സൂത്രത്തില്‍ തട്ടിയെടുത്തു മുങ്ങുന്ന മണവാളന്‍ റിയാസ് പിടിയിലായി.

എടപ്പറ്റ, മേലാറ്റൂര്‍ തോട്ടുകുഴി കുന്നുമ്മല്‍ മുഹമ്മദ് റിയാസാണ് മണവാളന്‍ റിയാസ് എന്ന പേരില്‍ അറിയപ്പെടുന്നത്. പെരിന്തല്‍മണ്ണ പോലിസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അരക്കുപറമ്പ്, കുന്നപ്പള്ളി സ്വദേശിനികളായ രണ്ട് പെണ്‍കുട്ടികളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വിവാഹം ആലോചിച്ചശേഷം മൊബൈല്‍ ഫോണിലൂടെ സംസാരിച്ചു കൂടുതല്‍ അടുത്ത് ഇടപഴകി ആഭരണം മാറ്റി പുതിയ ഫാഷന്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെരിന്തല്‍മണ്ണ ടൗണിലേക്ക് സ്ത്രീകളെ വരുത്തി ആഭരണങ്ങളുമായി മുങ്ങുകയാണ് രീതി. ഇത്തരത്തില്‍ ലഭിക്കുന്ന പണംകൊണ്ട് മേലാറ്റൂരില്‍ ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് ആര്‍ഭാടജീവിതം നയിച്ചുവരികയായിരുന്ന പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പോലിസ് വലയിലാക്കിയത്.

മറ്റ് പല സ്ഥലങ്ങളിലും പ്രതി സമാനരീതിയിലുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. പ്രതി വില്‍പ്പന നടത്തിയ 7 പവന്‍ വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പോലിസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പരാതികള്‍ ലഭിക്കുന്നമുറക്ക് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.

മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം ഐ. പി. എസിന്റെ പ്രത്യേക നിര്‍ദേശപ്രകാരം, പെരിന്തല്‍മണ്ണ എഎസ്പി ഹേമലത ഐപിഎസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെരിന്തല്‍മണ്ണ പോലിസ് ഇന്‍സ്‌പെക്ടര്‍ കെ സി കെ നാസര്‍, എസ് ഐ രമാദേവി എസ്‌ഐമാരായ, സലീം, ഷാജി സിപിഒമാരായ സജീര്‍, കബീര്‍, മിഥുന്‍, പ്രഭുല്‍, ദിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.