രാജ്യത്തെ 40 ശതമാനം കൊവിഡ് രോഗവിമുക്തര്‍ക്കും കൊവിഡാനന്തര രോഗങ്ങളുണ്ടെന്ന് സര്‍വേ റിപോര്‍ട്ട്

Update: 2021-07-13 01:48 GMT

ഹൈദരാബാദ്: രാജ്യത്തെ മൂന്ന് കോടിയോളം കൊവിഡ് രോഗവിമുക്തരില്‍ 40 ശതമാനം പേര്‍ക്കും കൊവിഡാനന്തര രോഗങ്ങള്‍ ഉള്ളതായി സര്‍വേറിപോര്‍ട്ട്. ഹൈദരാബാദിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗ്യാസ്‌ട്രോഎന്‍ഡ്രോളജി ആശുപത്രിയിലെ വിദഗ്ധരാണ് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സര്‍വേ സംഘടിപ്പിച്ചത്. 40 ശതമാനം പേരും കൊവിഡ് മാറിയശേഷം നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഉറക്കമില്ലായ്മ, നാഡി- മാനസിക രോഗങ്ങള്‍ എന്നിവയാണ് കണ്ടെത്തിയവയില്‍ പ്രധാനം.

രാജ്യത്തെ ഒരു കോടിയോളം പേരാണ് കൊവിഡ് നെഗറ്റീവ് ആയ ശേഷവും രോഗംമൂലം ബുദ്ധിമുട്ടുന്നത്.

എഐജി ആശുപത്രിയിലെ ഡോ. ഡി നാഗേശ്വരാണ് സര്‍വേ റിപോര്‍ട്ട് പുറത്തുവിട്ടത്. ചടങ്ങില്‍ ചീഫ് സെക്രട്ടറി നരസിങ് റോയി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു എന്നിവര്‍ പങ്കെടുത്തു.

കൊവിഡ് ചികില്‍സ നടത്തുന്ന സമയത്ത് സ്റ്റിറോയ്ഡുകള്‍ ഉപയോഗിച്ചതിനെക്കുറിച്ച് രോഗികളോട് ആരാഞ്ഞിരുന്നു. സര്‍വേ നടത്തിയവരില്‍ 74 ശതമാനം പേര്‍ക്കും സ്റ്റിറോയ്ഡുകള്‍ ഉപയോഗിച്ചു. 34 ശതമാനം പേര്‍ക്ക് ഓക്‌സിജന്‍ വേണ്ടിവന്നു.

കൊവിഡ് രോഗമുക്തിക്കുശേഷം കണ്ടുവരുന്ന രോഗങ്ങളും സ്റ്റിറോയ്ഡുകളുടെ ഉപയോഗവും തമ്മില്‍ ബന്ധമുണ്ടെന്നാണ് സര്‍വേ വ്യക്തമാക്കിയത്.