അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ അപകട മരണം; കാര്‍ ഡ്രൈവര്‍ മരിച്ചു

കഴിഞ്ഞ മാസമാണ് സ്വര്‍ണക്കടത്ത് കവര്‍ച്ചാ കേസിലെ മുഖ്യസാക്ഷിയായ റമീസ് വാഹനാപകടത്തില്‍ മരിച്ചത്.

Update: 2021-08-09 07:23 GMT

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിന് കാരണമായ അപകടത്തില്‍ ഉള്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ മരിച്ചു. റമീസിന്റെ ബൈക്കുമായി അപകടമുണ്ടായ കാര്‍ ഓടിച്ചിരുന്ന തളാപ്പ് സ്വദേശി പി വി അശ്വിന്‍ (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ ചോര ഛര്‍ദ്ദിച്ച് അവശനിലയിലായ അശ്വിനെ വീട്ടുകാര്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ എത്തിക്കുകയും ഇന്ന് രാവിലെയോടെ ഇയാള്‍ മരണപ്പെടുകയുമായിരുന്നു.


ആന്തരിക രക്തസ്രവമാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അശ്വിന്‍ സ്ഥിരം മദ്യപാനിയായിരുന്നുവെന്നാണ് ഇയാളുടെ സുഹൃത്തുകള്‍ പറഞ്ഞത്. അമിത മദ്യപാനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രവമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടേയും നിഗമനം.


കഴിഞ്ഞ മാസമാണ് സ്വര്‍ണക്കടത്ത് കവര്‍ച്ചാ കേസിലെ മുഖ്യസാക്ഷിയായ റമീസ് വാഹനാപകടത്തില്‍ മരിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ ഇതേക്കുറിച്ച് അന്വേഷിച്ച് പൊലീസ് റമീസുമായോ അര്‍ജജുന്‍ ആയങ്കിയുമായോ അശ്വിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. അശ്വിന്‍ ബന്ധുക്കളേയും കൊണ്ട് ആശുപത്രിയില്‍ പോയി മടങ്ങി വരും വഴിയാണ് അപകടമുണ്ടായതെന്ന് വ്യക്തമായതോടെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും അവസാനിച്ചിരുന്നു. റമീസിന്റെ അപകടമരണം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിരുന്നു.




Tags:    

Similar News