അപകടം പതിവാകുന്ന താനൂര്‍-തിരൂര്‍ റോഡ്; നാല് മാസത്തിനുള്ളില്‍ ജീവന്‍ നഷ്ടപ്പെട്ടത് 3 ഡ്രൈവര്‍മാര്‍ക്ക്

Update: 2021-12-02 03:14 GMT

താനൂര്‍: സുഖമമായ യാത്രക്ക് മികച്ച റോഡുകള്‍ അനിവാര്യമാണ്. കേരളത്തില്‍ വികസന സൂചികയില്‍ യാത്രാ സൗകര്യവും മികച്ച റോഡുകള്‍ക്കും വലിയ സ്ഥാനമുണ്ട്. പുതിയ ടെക്‌നോളജികള്‍ ഉപയോഗപ്പെടുത്തിയുള്ള റോഡുകളാണ് നിലവില്‍ നിര്‍മിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് പൂര്‍ത്തിയാക്കിയ തിരൂര്‍ -പരപ്പനങ്ങാടി റോഡും ഇത്തരത്തില്‍ മികച്ച രീതിയില്‍ നിര്‍മിച്ചതാണ്.

കേരളത്തില്‍ത്തന്നെ വലിയ ജനസാന്ദ്രതയുള്ള പ്രദേശമാണ് തിരൂരും താനൂരും പരപ്പനങ്ങാടിയുമൊക്കെ. റോഡ് വികസനവും ആധുനിക വല്‍ക്കരണവുമൊക്കെ കഴിഞ്ഞതോടെ വാഹനങ്ങളുടെ എണ്ണം കൂടി, സ്പീഡ് പതിന്‍മടങ്ങു വര്‍ധിച്ചു. റോഡിലെ പരിചയക്കുറവ് കാരണവും നിര്‍മാണത്തിലെ അശാസ്ത്രീയത മൂലവും വാഹനങ്ങള്‍ മറിയുന്നതും ഇടിക്കുന്നതും പതിവായി.

കോഴിക്കോട് കൊച്ചി ദൂരം 20 കിലോമീറ്ററിലധികം കുറക്കുന്നതിനാല്‍ വലിയ ടാങ്കര്‍ ലോറികളും ചരക്കു ലോറികളും തലങ്ങും വിലങ്ങും ഈ റൂട്ടില്‍ ഓടാന്‍ തുടങ്ങി. വലിയ വാഹനങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകടങ്ങള്‍ വര്‍ധിച്ചു. മൂന്നു മാസത്തിനകം രണ്ടു ലോറി ഡ്രൈവര്‍മാരാണ് വണ്ടികള്‍ കൂട്ടിയിടിച്ചു മരിച്ചത്. താനൂര്‍ നടക്കാവ് വളവില്‍ നാല് മാസത്തിനകം ആറോളം വാഹനങ്ങള്‍ നിയന്ത്രണം കിട്ടാതെ മറിഞ്ഞു. തിരൂര്‍ പെരുവഴിയമ്പലം വളവിലും താനൂര്‍ ജ്യോതി വളവിലും ടാങ്കര്‍ ലോറികള്‍ നിയന്ത്രണം വിട്ടു ഇടിച്ചു കയറി. ചെറുതും വലുതുമായ ധാരാളം അപകടങ്ങളാണ് റോഡ് നവീകരണത്തിന് ശേഷം സംഭവിക്കുന്നത്.

ഒരു സ്‌റ്റേറ്റ് ഹൈവേ ആയാണ് റോഡ് ഡിസൈന്‍ ചെയ്യപ്പെട്ടതെങ്കിലും (അതിനുള്ള സ്ഥലമേ ഉള്ളൂ) ഒരു ദേശീയ പാതയുടെ തിരക്കുള്ള റോഡായി തിരൂര്‍-പരപ്പനങ്ങാടി റോഡ് മാറിക്കഴിഞ്ഞു. ഇത്രയധികം വലിയ വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഈ റോഡിനില്ല എന്നതാണ് യാഥാര്‍ഥ്യം. പണ്ട് കാലം തൊട്ടേ ധാരാളം വഴിയാത്രക്കാരും വിദ്യാര്‍ത്ഥികളും വഴിനടക്കുന്ന റോഡാണിത്. എന്നാല്‍ റോഡിന്റെ നവീകരണം കഴിഞ്ഞതോടെ വഴിയാത്രക്ക് ഡ്രൈനേജിന്റെ ഭാഗം മാത്രമാണ് ബാക്കി.

റോഡ് നിര്‍മ്മാണത്തില്‍ പാലിക്കേണ്ട അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ധാരാളം വളവുകളും തിരിവുകളുമുള്ള റോഡ് നിര്‍മിച്ചത് എന്ന പരാതി ധാരാളമായുണ്ട്. വളവുകളിലും തിരിവുകളിലും വേണ്ടത്ര സ്ഥലമില്ലാത്തതിനാല്‍ പ്രത്യക്ഷത്തില്‍ത്തന്നെ ഏതു സമയവും അപകടം സംഭവിക്കാവുന്ന ധാരാളം സ്ഥലങ്ങള്‍ തിരൂരിനും പരപ്പനങ്ങാടിക്കുമിടയിലുണ്ട്.

തിരൂര്‍ -പരപ്പനങ്ങാടി റോഡില്‍ റോഡും ഫുട്പാത്തും തമ്മില്‍ ഒരടി പോലും അകലമില്ലാത്ത സ്ഥലങ്ങള്‍ ധാരാളമുണ്ട്. വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ പോലും പറ്റാതെ ഇത്തരം ഇടുങ്ങിയ ഇടങ്ങളില്‍ വലിയ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. വശങ്ങളില്‍ കെട്ടിയുയര്‍ത്തിയ ഡ്രൈനേജുകള്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്നതിനാല്‍ വണ്ടികള്‍ക്ക് വശം ചേര്‍ന്നുപോകുന്നതില്‍ പ്രയാസം നേരിടുമെന്നതോടൊപ്പം ചെറിയ അപകടങ്ങള്‍ പോലും മരണത്തിലേക്ക് നയിക്കുന്നു. വൈദ്യുതി പോസ്റ്റുകളും സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കുന്നതിനു വേണ്ടി ഉണ്ടാക്കുന്ന കോണ്‍ക്രീറ്റ് ബേസ്‌മെന്റ് മിക്ക സ്ഥലങ്ങളിലും റോഡില്‍ നിന്നും ഒരു അടി മുതല്‍ മൂന്ന് അടി വരെ മാത്രം ദൂരത്തിലാണ്. ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടത്തിലേക്ക് നയിക്കുന്ന നിര്‍മാണ ശൈലിയാണിത്.

ഒരു മാസം മുന്‍പ് താനൂര്‍ ജങ്ഷനില്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റിന്റെ കൂര്‍പ്പില്‍ തട്ടിയാണ് ഡീസല്‍ ടാങ്കര്‍ വണ്ടിയുടെ ബോഡിക്ക് തുള വീഴുകയും ഡീസല്‍ റോഡിലേക്ക് പരന്നൊഴുകുകയും ചെയ്തത്.

തിരൂര്‍ -പരപ്പനങ്ങാടി റോഡിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. റോഡിന്റെ സൗന്ദര്യത്തേക്കാള്‍ ജനങ്ങളുടെ സുരക്ഷയും ജീവനുമാണ് പ്രധാനം. അതിന് ആവശ്യമായ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണം.

ചില നിര്‍ദേശങ്ങള്‍:

റോഡില്‍ സ്പീഡ് ലിമിറ്റ് കൊണ്ടുവരണം (നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സംവിധാനം വേണം)

ധാരാളം വളവുകളുള്ള റോഡായതിനാലും ആവശ്യമായ അളവിലുള്ള ഫുട്പാത്ത് ഇല്ലാത്തതിനാലും ആവശ്യമായ സ്ഥലങ്ങളില്‍ ഹമ്പുകളോ സ്പീഡ് കണ്‍ട്രോളിങ് സംവിധാനങ്ങളോ സ്ഥാപിക്കണം.

അപകട മേഖലകള്‍ പെട്ടെന്ന് തിരിച്ചറിയുന്നതിനുള്ള മുന്നറിയിപ്പ് ബോര്‍ഡുകളും സിഗ്‌നലുകളും സ്ഥാപിക്കണം.

റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകളുടെയും സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകളുടെയും കോണ്‍ക്രീറ്റ് ബേസ്‌മെന്റ് അപകടരഹിതമായ രീതിയില്‍ സംവിധാനിക്കണം.

വീതി കുറഞ്ഞ വളവുകളില്‍ ആവശ്യമായ സ്ഥലം സര്‍ക്കാര്‍ വിലകൊടുത്തു ഏറ്റെടുക്കണം.

ആവശ്യമായ (നിയമപരമായ) അളവിലുള്ള ഫുട്പാത്ത് ഉണ്ട് എന്ന് ഉറപ്പ് വരുത്തണം.

അപകടകരമായ രീതിയിലുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കണം.

ധാരാളം സൈഡ് റോഡുകളും പോക്കറ്റ് റോഡുകളും മെയില്‍ റോഡിലേക്ക് സന്ധിക്കുന്ന റോഡ് കൂടിയാണിത്. ആവശ്യമായ സ്ഥലങ്ങളില്‍ മഞ്ഞ ക്രോസ് ലൈന്‍ വരയ്ക്കണം. ആവശ്യമായ സ്ഥലങ്ങളില്‍ കോണ്‍കേവ് മിറര്‍ സ്ഥാപിക്കണം. 

Tags: