പട്ടിക്കാട്ട് അടിപ്പാതയിൽ പിക്കപ്പ് വാനുകൾ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്
തൃശൂര്‍: തൃശൂര്‍ പട്ടിക്കാട്ട് അടിപ്പാതത്തിന് മുകളില്‍ പുലര്‍ച്ചെ നടന്ന അപകടത്തില്‍ ഡ്രൈവര്‍ ഒരു മണിക്കൂറോളം വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം സംഭവിച്ചത്.
തമിഴ്‌നാട് മേട്ടുപാളയത്തില്‍ നിന്നും തേങ്ങ കയറ്റി എറണാകുളത്തേക്ക് വരികയായിരുന്നു പിക്കപ്പ് വാന്‍. വാഹനത്തിന്റെ പിറകുവശത്തെ ടയര്‍ പഞ്ചറായതിനാല്‍ ഡ്രൈവര്‍ വാഹനം സ്പീഡ് ട്രാക്കില്‍ നിര്‍ത്തി ജാക്കി എടുക്കാന്‍ ഇറങ്ങിയപ്പോഴാണ് പിന്നില്‍ നിന്ന് വന്ന മറ്റൊരു പിക്കപ്പ് വാന്‍ ശക്തമായി ഇടിച്ചു കയറിയത്.
ഇടിച്ച പിക്കപ്പ് വാന്‍ നാഗപട്ടണത്തു നിന്നും വാടാനപ്പിള്ളിയിലേക്ക് ചെമ്മീന്‍ കയറ്റി വരികയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നാഗപട്ടണം സ്വദേശി ഡ്രൈവര്‍ ചന്ദ്രകുമാര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി.
വിവരം ലഭിച്ച ഉടന്‍ തൃശൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സും പീച്ചി പോലിസും ഹൈവേ റിക്കവറി സംഘവും സ്ഥലത്തെത്തി. ഏറെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഡ്രൈവറെ പുറത്തെടുക്കാന്‍ സാധിച്ചത്. പരിക്കേറ്റ ചന്ദ്രകുമാറിനെ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.