ടി ജെ ജോസഫിന് അക്കാദമി പുരസ്‌കാരം; പ്രവാചകനിന്ദകര്‍ക്ക് ഊര്‍ജ്ജം പകരുന്ന നടപടിയെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

Update: 2022-07-29 09:27 GMT

കോഴിക്കോട്: പ്രവാചകനിന്ദ നടത്തിയ പ്രഫ. ടി ജെ ജോസഫിനെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എന്‍.എസ് സക്കീര്‍ ഹുസൈന്‍ ബാഖവി. ഇസ്‌ലാമിനെയും പ്രവാചകനെയും അപഹസിക്കാനും അതിന്റെ പേരില്‍ ഭീതിപടര്‍ത്താനും വിവിധ തലങ്ങളില്‍ ഗൂഢശ്രമങ്ങള്‍ നടത്തുന്നവര്‍ക്ക് ഊര്‍ജ്ജം പകരുന്ന നടപടിയാണ് ഇത്. പ്രവാചകനെ നിന്ദിച്ചതാണോ അദ്ദേഹം സാഹിത്യ മേഖലയ്ക്ക് നല്‍കിയ സംഭാവനയായി കാണുന്നതെന്ന് സംസ്ഥാന സര്‍ക്കാരും അക്കാദമിയും വ്യക്തമാക്കണം.

മലയാളത്തിന്റെ കലാസാംസ്‌കാരികസാഹിത്യ രംഗങ്ങളില്‍ സൃഷ്ടിപരമായ യാതൊരു സംഭാവനയും നല്‍കിയിട്ടില്ലാത്ത ഒരാളാണ് ടി ജെ ജോസഫ്. പ്രവാചകനിന്ദയുടെ പേരില്‍ മാത്രമാണ് അദ്ദേഹം എല്ലാക്കാലത്തും ജനങ്ങളുടെ മനസ്സില്‍ അറിയപ്പെടുക. മതവിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിച്ചു എന്നതിനപ്പുറം സമൂഹത്തിന് ഗുണകരമായ ഏതെങ്കിലും നിലയിലുള്ള സംഭാവനകള്‍ അയാളില്‍ നിന്നുണ്ടായിട്ടില്ല. വിവാദ ചോദ്യപേപ്പറില്‍ നടത്തിയ പ്രവാചകനിന്ദ തെറ്റായിരുന്നുവെന്ന് അംഗീകരിക്കാന്‍ ഇതുവരെ ജോസഫ് തയ്യാറായിട്ടില്ല. മാത്രമല്ല ഇസ്‌ലാമിനെ കുറിച്ച് ഹിന്ദുത്വശക്തികള്‍ വച്ചുപുലര്‍ത്തുന്ന തെറ്റായ കാഴ്ചപ്പാടുകള്‍ പലപ്പോഴായി ആവര്‍ത്തിക്കുകയാണ് ചെയ്തത്.

ഇസ്‌ലാം മതത്തെ അവഹേളിച്ചതിന്റെ പേരില്‍ സ്വന്തം സഭ പോലും തള്ളിപ്പറഞ്ഞ വെറുപ്പിന്റെ പ്രതീകമായ ടി ജെ ജോസഫിനെ പോലൊരാളെ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുക വഴി തെറ്റായ സന്ദേശമാണ് അക്കാദമി നല്‍കുന്നത്. അര്‍ഹരായ പലരെയും അവഗണിച്ചുകൊണ്ടാണ് ജോസഫിനെ പുരസ്‌കാരത്തിനായി പരിഗണിച്ചത്. ഇത് സാഹിത്യ അക്കാദമിയുടെ തലപ്പത്തിരിക്കുന്നവരുടെയും അവരെ നിയന്ത്രിക്കുന്നവരുടെയും സങ്കുചിത താല്പര്യമാണ് വെളിവാക്കുന്നത്. സാഹിത്യരംഗത്ത് കേരളത്തിന്റെ യശസ്സുയര്‍ത്തിയ വ്യക്തിത്വങ്ങളെ അപമാനിക്കുന്നതും അക്കാദമി പുരസ്‌കാരങ്ങളുടെ വില തകര്‍ക്കുന്നതുമാണ് ഈ തീരുമാനമെന്നും സക്കീര്‍ ഹുസൈന്‍ ബാഖവി വ്യക്തമാക്കി.

Tags: