വാഹനാപകടക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പതിമൂന്ന് വർഷത്തിനു ശേഷം പിടിയിൽ
പെരിന്തൽമണ്ണ: വാഹനപകടത്തിൽ സ്ത്രീ മരിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 13 വർഷത്തിനു ശേഷം പാണ്ടിക്കാട് പോലിസ് പിടികൂടി. പൊള്ളാച്ചിയിലെ മുഖസുന്ദരം ജയകുമാറിനെയാണ് (54) അന്വേഷണ സംഘം തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.
2009ൽ പാണ്ടിക്കാട് പെരുവക്കാട്ടു വെച്ച് ഇയാൾ ഓടിച്ച ലോറി ജീപ്പിൽ ഇടിച്ച് അതിലെ യാത്രക്കാരിയായ സ്ത്രീ മരിച്ചിരുന്നു. അന്ന് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിലറങ്ങി മുങ്ങുകയായിരുന്നു.
എസ്ഐ പി തുളസി, എ.എസ്ഐ കെ അബ്ബാസ്, എസ്സിപിഒ ശൈലേഷ്, സിപിഒമാരായ മിർഷാദ് കൊല്ലേരി, ദീപക്, നജീബ്, ബൈജു, രജീഷ്, ഹൈദരലി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.