ആം ആദ്മി പാര്‍ട്ടി ആര്‍എസ്എസ്സില്‍നിന്ന് രൂപപ്പെട്ടതെന്ന് പ്രിയങ്കാ ഗാന്ധി വാദ്ര

Update: 2022-02-13 08:52 GMT

കോട്കപുര; വലതുപക്ഷ ഹിന്ദു സംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘില്‍ (ആര്‍എസ്എസ്) നിന്നാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഞായറാഴ്ച പഞ്ചാബിലെ കോട്കപുരയില്‍ നടന്ന 'നവി സോച്ച് നവ പഞ്ചാബ്' തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

പഞ്ചാബില്‍ ഡല്‍ഹി മോഡല്‍ കൊണ്ടുവരുമെന്നാണ് എഎപി പറയുന്നത്. 2014ല്‍ ഗുജറാത്ത് മോഡല്‍ കൊണ്ടുവരുമെന്ന് പറഞ്ഞ് ബിജെപി ജനങ്ങളെ കബളിപ്പിച്ചത് മറക്കരുത്. ഇത്തവണ എഎപിയാണ് വരുന്നത്.

കോട്കപുരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ്പാല്‍ സിംഗ് സന്ധുവിന് വേണ്ടി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. പഞ്ചാബ് സര്‍ക്കാരിനെ പഞ്ചാബില്‍ നിന്ന് നയിക്കണം, ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഡല്‍ഹിയില്‍ നിന്നായിരിക്കും ഭരണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ചന്നി സാധാരണക്കാരില്‍ നിന്ന് ഉയര്‍ന്നുവന്നയാളാണെന്നും പ്രിയങ്ക ഗാന്ധി വാദ്ര ഊന്നിപ്പറഞ്ഞു.

പ്രസംഗത്തില്‍ ബിജെപിയെയും അവര്‍ ആക്രമിച്ചു. 'കര്‍ഷകരുടെ സമരത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, പക്ഷേ നിങ്ങള്‍ ആരും തലകുനിച്ചില്ല. അതാണ് പഞ്ചാബിയത്ത്. എനിക്ക് പഞ്ചാബിയത് മനസ്സിലാകും. ഞാന്‍ ഒരു പഞ്ചാബിയെ വിവാഹം കഴിച്ചുവെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എന്റെ കുട്ടികള്‍ക്ക് പഞ്ചാബി രക്തമുണ്ട്. ധീരഹൃദയരാണ് പഞ്ചാബികള്‍ക്ക്- അവര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ചും അവര്‍ സംസാരിച്ചു. നാല് കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ ഒരു ബിജെപി മന്ത്രിയുടെ മകനാണ് പ്രധാന പ്രതിയെന്നും അവര്‍ ഓര്‍മപ്പെടുത്തി.

ഫെബ്രുവരി 20നാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 10ന് വോട്ടെണ്ണും.

Tags:    

Similar News