അസമില്‍ യുവാവിനെ ജനക്കൂട്ടം ആള്‍ക്കൂട്ടവിചാരണ നടത്തി ജീവനോടെ കത്തിച്ചു

Update: 2022-07-10 07:33 GMT

നാഗോണ്‍: അസമിലെ നാഗോണില്‍ ബോര്‍ ലാലുങ് പ്രദേശത്ത് യുവാവിനെ ജനക്കൂട്ടം ആള്‍ക്കൂട്ട വിചാരണ ചെയ്ത് ജീവനോടെ കത്തിച്ചു. ശനിയാഴ്ചയാണ് സംഭവം. ഒരു സ്ത്രീയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് യുവാവിനെ ഗ്രാമവാസികള്‍ വിചാരണ ചെയ്തത്. തുടര്‍ന്ന് കത്തിക്കുകയും ചെയ്തു. 

'ഒരു സ്ത്രീയെ കൊലപ്പെടുത്തിയെന്ന് വിചാരണയിലൂടെ കണ്ടെത്തിയശേഷം ജനക്കൂട്ടം ഒരാളെ ജീവനോടെ കത്തിച്ചതായി കണ്ടെത്തി. മൃതദേഹം കണ്ടെടുത്തു. സംഭവത്തില്‍ ഉള്‍പ്പെട്ടെന്ന് ആരോപിച്ച് ഏതാനും പേരെ കസ്റ്റഡിയിലെടുത്തു. - ഡിഎസ്പി എം ദാസ് പറഞ്ഞു.

ബോര്‍ ലാലുങ് ഗവോണ്‍ പ്രദേശത്ത് സ്ഥിരതമാസക്കാരനായ രഞ്ജിത് ബോര്‍ഡല്ലോയ് ആണ് കൊലചെയ്യപ്പെട്ടത്.

പ്രദേശത്തെ ഒരു യുവതിയെ ഇയാള്‍ കൊലപ്പെടുത്തിയെന്നാണ് ആരോപണം. കത്തിക്കരിഞ്ഞ മൃതദേഹം പോലിസ് കണ്ടെത്തി. കുറേയേറെ ഭാഗങ്ങള്‍ കരിഞ്ഞുപോയിരുന്നു. 90 ശതമാനവും കരിഞ്ഞുപോയിരുന്നുവെന്നാണ് പോലിസ് പറയുന്നത്.