മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 25 വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം പിഴയും

Update: 2022-06-28 03:20 GMT

കല്‍പ്പറ്റ: പന്ത്രണ്ട് വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 25 വര്‍ഷം കഠിന തടവിനും, അഞ്ച് ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പിഴയടക്കാത്ത പക്ഷം പ്രതി അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണം.

കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി അനസ് വരിക്കോടനാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡി.പബ്ലിക് പ്രോസിക്യൂട്ടര്‍ യു.കെ പ്രിയ ഹാജരായി.

തലപ്പുഴ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ 2018ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മാതാവ് വിദേശത്തായിരിക്കെയാണ് പിതാവ് ക്രൂരകൃത്യം ചെയ്തത്. തുടര്‍ന്ന് കുട്ടി കൗണ്‍സിലിങ്ങിനിടെ അധ്യാപികയോട് കാര്യം പറയുകയും പോലിസ് പോക്‌സോ നിയമമുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അന്നത്തെ മാനന്തവാടി സി ഐ പി.കെ മണിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് എസ്.ഐ സി.ആര്‍ അനില്‍ കുമാറാണ്. അതിജീവിതയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ല ലീഗല്‍ സര്‍വ്വീസ് അതോറിട്ടിയോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.

Similar News