കാബൂളിലെ സ്‌കൂളിനു സമീപം നടന്ന സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 85 ആയി

Update: 2021-05-10 16:58 GMT

കാബൂള്‍: അഫ്ഗാനിസ്താനിലെ കാബൂളില്‍ സ്‌കൂളിനരികെ നടന്ന സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 85 ആയി. കഴിഞ്ഞ ശനിയാഴ്ച നടന്ന സ്‌ഫോടനത്തില്‍ സംഭവസ്ഥലത്തുതന്നെ 25 പേര്‍ മരിച്ചിരുന്നു. 147 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പടിഞ്ഞാറന്‍ കാബൂളിലെ സയ്യദ് ഉല്‍ ഷുഹദ ഹൈസ്‌കൂളിനു സമീപം മൂന്ന് സ്ഫോടനങ്ങളാണ് നടന്നത്. ആദ്യം ഒരു കാര്‍ബോംബ് പൊട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ രണ്ട് റോക്കറ്റ് ആക്രമണങ്ങളും നടന്നു. കുട്ടികള്‍ സ്‌കൂള്‍ വിട്ട് പോകുന്ന സമയത്താണ് സ്ഫോടനങ്ങള്‍ നടന്നത്. മരിച്ചവരില്‍ കൂടുതലും സ്‌കൂളില്‍ നിന്ന് മടങ്ങുന്ന പെണ്‍കുട്ടികളായിരുന്നു. കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഭയചകിതരായ കുട്ടികള്‍ ചിതറിയോടുന്നതിനിടയിലാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്.

ഇതുവരെയും ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.

സെപ്തംബര്‍ 11ന് മുമ്പ് അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് അധികാരത്തിലെത്തിയ ശേഷം പ്രസിഡന്റ് ജൊ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.