ഏഴുമാസത്തിനിടെ മയക്കുമരുന്നുമായി പിടിക്കപ്പെട്ടത് 96 ഇന്ത്യക്കാർ; ഏറെയും ജോബ് ഇന്റർവ്യുവിനെത്തിയവർ

Update: 2019-10-22 19:12 GMT
ദോഹ: ഖത്തറിൽ ഏഴുമാസത്തിനുള്ളിൽ 96 ഇന്ത്യക്കാർ മയക്കുമരുന്നുമായി പിടിയിലായതായി ഖത്തർ. ജോലി ആവശ്യാർഥം എത്തിയവരാണ് പിടിക്കപ്പെട്ടവരിൽ ഏറെയും. ജനുവരി മുതല്‍ ജൂലൈ വരെയുള്ള ഏഴുമാസക്കാലയളവിലാണ് ഇത്രയും പേര്‍ മാരക മയക്കുമരുന്നുകളുമായി പിടിക്കപ്പെട്ടത്. ഹാഷിഷ്, മാരിജുവാന, ഹെറോയിന്‍ എന്നിവയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുള്ളത്. ദമ്പതികളടക്കം മയക്കുമരുന്ന് കടത്തിയ കേസില്‍ ഖത്തറില്‍ ശിക്ഷകാത്ത് കിടക്കുന്നുണ്ട്. മുംബൈ, കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് ദോഹയിലേക്ക് കൂടുതലായി അനധികൃതമായ രീതിയിൽ പദാർത്ഥങ്ങൾ കടത്തപെടുന്നതെന്ന് ടൈംസ് ഒാഫ് ഇന്ത്യ റിപോർട്ട് ചെയ്യുന്നു. ഇന്ത്യക്കാർ മയക്കുമരുന്നുമായി എത്തുന്ന കാര്യം ചൂണ്ടിക്കാട്ടി ഖത്തർ ആഭ്യന്തര മന്ത്രാലയം ഇന്ത്യൻ സ്ഥാനപതിയെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥർ അറിയാതെ അനധികൃത പ്രവർത്തനങ്ങൾ നടക്കില്ലെന്നാണ് ഖത്തർ അധികൃതർ ഉറച്ചു വിശ്വസിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ഇന്ത്യക്കാർക്കുള്ള ഒാൺ അറൈവൽ വിസകൾ കൂടുതൽ കർശന നിബന്ധനകൾക്ക് വിധേയമാക്കുമെന്നും ഖത്തർ ഇന്ത്യയെ അറിയിച്ചു. സ്ഥിരീകരിച്ച മടക്കടിക്കറ്റ്, ഹോട്ടല്‍ റിസര്‍വേഷന്‍, സാധുവായ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ്, 5000 ഖത്തര്‍ റിയാല്‍ കൈവശംവയ്ക്കുക തുടങ്ങിയ യായിരിക്കും ഇന്ത്യക്കാര്‍ക്കുള്ള നിബന്ധനകള്‍.

Similar News