ന്യൂനപക്ഷ ക്ഷേമ ഫണ്ടിന്റെ 77% വിനിയോഗിച്ചിട്ടില്ല: ഇടതു സര്‍ക്കാരിന്റെ ന്യൂനപക്ഷ വായ്ത്താരി കാപട്യം എസ്ഡിപിഐ
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ ഫണ്ട് വിനിയോഗിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ കാണിക്കുന്ന ബോധപൂര്‍വമായ അനാസ്ഥ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒന്നര മാസം മാത്രം അവശേഷിക്കേ ന്യൂനപക്ഷ ക്ഷേമ ഫണ്ടിന്റെ 77 ശതമാനവും വിനിയോഗിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നു. ഇത് ഈ സര്‍ക്കാരിന്റെ ന്യനപക്ഷ സംരക്ഷകരെന്ന വായ്ത്താരിയുടെ കാപട്യം വ്യക്തമാക്കുന്നതാണ്. നിയമസഭയില്‍ മന്ത്രി വി അബ്ദുറഹിമാന്‍ നല്‍കിയ മറുപടി പ്രകാരം, പദ്ധതിയിനത്തില്‍ വകയിരുത്തിയ 105.63 കോടി രൂപയില്‍ ഫെബ്രുവരി ആദ്യവാരം വരെ ചെലവിട്ടത് വെറും 24.09 കോടി രൂപ മാത്രമാണ്. അതായത് 81 കോടിയോളം രൂപ ഇപ്പോഴും ട്രഷറിയില്‍ കെട്ടിക്കിടക്കുകയാണ്.
മുന്‍വര്‍ഷങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. 2022-23ല്‍ 76.01 കോടി വകയിരുത്തിയതില്‍ ചെലവഴിച്ചത് കേവലം 31.36 കോടി രൂപ മാത്രം. അതായത് 41.26 ശതമാനം. 2023-24ല്‍ 76.01 കോടി വകയിരുത്തിയതില്‍ ചെലവഴിച്ചത് 19.95 കോടി മാത്രം, അതായത് 26.25 ശതമാനം. ആയിരക്കണക്കിന് വിദ്യാര്‍ഥികളും വിധവകളും അര്‍ഹരായ ഗുണഭോക്താക്കളും സഹായത്തിനായി കാത്തിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഈ അനാസ്ഥ. പല നിര്‍ണ്ണായക പദ്ധതികള്‍ക്കും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മദര്‍ തെരേസ, എപിജെ അബ്ദുല്‍ കലാം, സിഎച്ച് മുഹമ്മദ് കോയ എന്നീ സ്‌കോളര്‍ഷിപ്പുകള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ടെങ്കിലും അത് വിതരണം ചെയ്തിട്ടില്ല. വിധവകള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതി, പ്രീമാരിറ്റല്‍ കൗണ്‍സലിങ് എന്നിവ പൂര്‍ണ്ണമായും നിലച്ച മട്ടിലാണ്.
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ ഫീസടയ്ക്കാന്‍ സ്‌കോളര്‍ഷിപ്പിനായി കാത്തിരിക്കുമ്പോള്‍, അനുവദിച്ച തുകയുടെ 80 ശതമാനത്തോളം ചെലവാക്കാതെ വച്ചിരിക്കുന്നത് ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള കടുത്ത വഞ്ചനയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതോടെ ഈ തുക പൂര്‍ണമായും ലാപ്‌സ് ആയിപ്പോകാനുള്ള സാധ്യതയുണ്ട്. തുടര്‍ഭരണം സാധ്യമാക്കുന്നതിന് പരസ്യ ബോര്‍ഡുകള്‍ക്കും പി ആര്‍ വര്‍ക്കിനും മറ്റുമായി കോടികള്‍ ധൂര്‍ത്തടിക്കുമ്പോഴും ന്യൂനപക്ഷ ക്ഷേമ ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ കൃത്യമായി മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

