ഡല്‍ഹിയില്‍ 758 പേര്‍ക്ക് കൊവിഡ്; വാക്‌സിന്‍ വിതരണ സംവിധാനങ്ങള്‍ സജ്ജീകരിച്ചതായും മുഖ്യമന്ത്രി കെജ്രിവാള്‍

Update: 2020-12-25 15:29 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 758 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 6,21,439 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 24 മണിക്കൂറിനുള്ളില്‍ 30 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 10,414 ആയി.

ഇന്ന് മാത്രം 1,370 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 6,03,758 ആയി. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇപ്പോള്‍ 7,267 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്.

കൊവിഡ് വാക്‌സിന്‍ വിതരണത്തിനുളള മുഴുവന്‍ സജ്ജീകരണവും തയ്യാറായതായി മുഖ്യമന്ത്രി അരവിന്ദ കെജ്രിവാള്‍ അറിയിച്ചു. ''സംസ്ഥാനത്തെ കൊവിഡ് ബാധ നിരക്ക് കുറഞ്ഞ്, 1 ശതമാനത്തില്‍ താഴെയായി. മരണനിരക്കും കുറഞ്ഞു. രോഗമുക്തി നിരക്ക് വര്‍ധിച്ചിട്ടുണ്ട്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. വാക്‌സിന്‍ സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും നല്‍കുന്നതിനുമുള്ള എല്ലാ സംവിധാനവും ഒരുങ്ങിക്കഴിഞ്ഞു- കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

ആരോഗ്യപ്രവര്‍ത്തകരും ഓഫിസര്‍മാരും തൊഴിലാളികളും തുടങ്ങിയ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട എല്ലാവര്‍ക്കും ആവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.