ഹിജാബ് ധരിച്ചതുകൊണ്ടുമാത്രം 65 ശതമാനം സ്ത്രീകള്‍ക്ക് തൊഴിലവസരം നഷ്ടപ്പെടുന്നു: പഠന റിപോര്‍ട്ട്

Update: 2022-07-23 17:04 GMT

ഹിജാബ് ധരിക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍ ഹോളണ്ടിലും ജര്‍മനിയിലും സ്‌പെയിനിലും 65 ശതമാനം സ്ത്രീകള്‍ക്കും തൊഴിലവസരം നഷ്ടപ്പെടുന്നുവെന്ന് റിപോര്‍ട്ട്. താഴെത്തട്ടില്‍ നേരിട്ടുനടത്തിയ വസ്തുതാന്വേഷണത്തിലൂടെയാണ് ഹിജാബ്ധാരികളായ സ്ത്രീകള്‍ വംശീയ വിവേചനം നേരിടുന്നുവെന്ന വിവരങ്ങള്‍ ഗവേഷകര്‍ പുറത്തുകൊണ്ടുവന്നത്. ഹോളണ്ടില്‍നിന്നുള്ള മറീന ഫെര്‍ണാണ്ടസ്‌റെയ്‌നോ, ജര്‍മനിയില്‍നിന്നുള്ള വാലന്റീന ഡി സ്റ്റാസിയോ എന്നിവരാണ് യൂനിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡിന്റെ സഹായത്തോടെ ഗവേഷണം നടത്തിയത്.

ജൂണ്‍ 9നാണ് പഠനം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. അതിന്റെ വിശദാംശങ്ങള്‍ ജൂലൈ 21ന് ഗവേഷകര്‍ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലും പോസ്റ്റ് ചെയ്തു. ഇതോടെ മുസ് ലിംസ്ത്രീകള്‍ നേരിടുന്ന വംശീയവിവേചനം പൊതുജനശ്രദ്ധിലെത്തുകയും പ്രതിഷേധമുയരുകയും ചെയ്തു.

ഹോളണ്ടില്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ അവരുടെ സിവിയിലെ ഫോട്ടോയില്‍ ഹിജാബ് ധരിച്ചിട്ടുണ്ടെങ്കില്‍ അവരെ അഭിമുഖത്തിനു വിളിക്കാതെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഇതേ തന്ത്രമാണ് സ്‌പെയിനിലും ജര്‍മനിയിലുമുള്ളത്. ഹോളണ്ടിനോളമില്ലെങ്കിലും സമാനമായ അനുഭവമാണ് ഈ രാജ്യങ്ങളിലും നേരിട്ടത്. ഹിജാബ് ധരിച്ചും ധരിക്കാതെയും ഒരേയാളുടെ സിവി വിവിധ സ്ഥാപനങ്ങളിലേക്ക് അയച്ചുകൊണ്ടാണ് ഗവേഷകര്‍ വിവേചനത്തെക്കുറിച്ച് പഠിച്ചത്.

ഹിജാബ് മാത്രമല്ല, സ്ത്രീകളെ തൊഴിലവസരങ്ങളില്‍ നിന്ന് ഒഴിവാക്കുന്ന ഏക ഘടകമെന്ന് പഠനം വ്യക്തമാക്കി. ഫോട്ടോ ഇല്ലാതെ ഇസ്ലാമിക കേന്ദ്രങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയ വിവരം സിവിയില്‍ ഉള്‍പ്പെടുത്തിയവര്‍ക്കും സമാനമായ അനുഭവമുണ്ടായി. ഹിജാബ് ഒഴിവാക്കുകയാണെങ്കില്‍ ജോലി നല്‍കാമെന്നു പറഞ്ഞവരും ഉണ്ട്.

സ്വന്തം വംശീയത യൂറോപ്യന്‍മാര്‍ക്ക് സമ്മതമാണെന്ന് ആക്റ്റിവിസ്റ്റ് ജിഹാദ് അല്‍ ഹഖ് കുറ്റപ്പെടുത്തി. 'യൂറോപ്യന്മാര്‍ അവരുടെ വംശീയത ശരിയാണെന്ന് കരുതുന്നു, കാരണം അവര്‍ക്ക് വംശീയത പുലര്‍ത്താന്‍ മതിയായ കാരണങ്ങളുണ്ട്'- അദ്ദേഹം ട്വീറ്റ് ചെയ്തു.

2021ല്‍ യൂറോപ്യന്‍ നീതിന്യായ കോടതി ഇതുസംബന്ധിച്ച ഒരു വിധി പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് തൊഴിലുടമ ആവശ്യപ്പെടുകയാണെങ്കില്‍ തൊഴിലാളികള്‍ ഹിജാബ് ഒഴിവാക്കേണ്ടിവരും. ജര്‍മനിയിലെ രണ്ട് സ്ത്രീകള്‍ നല്‍കിയ പരാതിയിലാണ് ഈ ഉത്തരവ്. 2014ല്‍ ഫ്രഞ്ച് സുപ്രിംകോടതിയും സമാനമായ വിധി പുറപ്പെടുവിച്ചത്. ഫ്രാന്‍സില്‍ ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോകുന്നതിന് വിലക്കുണ്ട്.