കര്‍ണാടകയില്‍ ക്വാറി സ്‌ഫോടനം: ആറ് പേര്‍ മരിച്ചു

Update: 2021-02-23 06:10 GMT

ബംഗലൂരു: കര്‍ണാടക ചിക്കബല്ലാപുരില്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ക്വാറിയില്‍ സൂക്ഷിച്ചിരുന്ന ജാലസ്റ്റിന്‍ സ്റ്റിക്കുകളാണ് സ്‌ഫോടനത്തിന് കാരണം. അമിതമായി ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് ഫെബ്രുവരി ഏഴിന് ഈ ക്വാറിയുടെ പ്രവര്‍ത്തനം വിലക്കിയതാണെന്ന് പോലീസ് പറയുന്നു. ഇക്കാര്യത്തില്‍ നിയന്ത്രണം വേണമെന്ന താക്കീതോടെയാണ് ക്വാറിയുടെ പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്‍കിയത്.

കഴിഞ്ഞ മാസം ശിവമോഗയില്‍ ഉണ്ടായ സമാനമായ അപകടത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു. ചിക്കബല്ലാപൂര്‍ എംഎല്‍എയും സംസ്ഥാന ആരോഗ്യമന്ത്രിയുമായ കെ. സുധാകര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. ക്വാറി ഉടമകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. അപകടകരമായ രീതിയില്‍ ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ ശേഖരിച്ചിരുന്നോയെന്ന് പോലീസും പരിശോധിക്കുന്നുണ്ട്.