500 'ലൈഫ്' വീടുകളില്‍ സൗജന്യ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നു

Update: 2022-09-01 11:49 GMT

തിരുവനന്തപുരം: ലൈഫ് മിഷന്‍ വഴി നിര്‍മിച്ച വീടുകളില്‍ സൗജന്യ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നു. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത 500 വീടുകളിലാണ് അനര്‍ട്ട് വഴി പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി 137 വീടുകളുടെ പുരപ്പുറങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിനായി അനര്‍ട്ടിന് കീഴിലുള്ള വിവിധ ഡവലപ്പര്‍മാരെ നിയോഗിച്ചു. ഇതില്‍ 78 വീടുകളില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനാനുമതി ലഭിച്ച വീടുകളില്‍ വൈദ്യുതി ഉല്‍പ്പാദനവും ആരംഭിച്ചു.

രണ്ടുകിലോ വാട്ട് സ്ഥാപിതശേഷിയുള്ള പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ 1,35,000 രൂപയാണ് ചെലവ് വരുന്നത്. ഇതില്‍ 39,275 രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും 95,725 രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. പ്ലാന്റുകള്‍ സ്ഥാപിക്കുക വഴി ലഭിക്കുന്ന വൈദ്യുതിയില്‍ ഗുണഭോക്താവിന്റെ ആവശ്യം കഴിഞ്ഞ് ബാക്കിവരുന്നത് ഇലക്ട്രിസിറ്റി ബോര്‍ഡിന് നല്‍കാനാവും. ഇതുവഴി ഗുണഭോക്താവിന് അധിക വരുമാനം ലഭിക്കും. ഒക്ടോബര്‍ സപ്തംബര്‍ വരെയുള്ള സൗരവര്‍ഷം അടിസ്ഥാനപ്പെടുത്തി അധികമായി വരുന്ന വൈദ്യുതിയാണ് ഇത്തരത്തില്‍ നല്‍കാനാവുക. നിലവില്‍ കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചതുപ്രകാരം യൂനിറ്റിന് 3.22 രൂപയാണ് ഉടമസ്ഥന് ലഭിക്കുക.

പ്രതിദിനം ഏകദേശം എട്ട് യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന ഇത്തരം പ്ലാന്റുകള്‍ക്ക് 25 വര്‍ഷത്തോളം പ്രവര്‍ത്തനശേഷിയുണ്ട്. ഒരു കിലോവാട്ട് (നാല് യൂനിറ്റ്) വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ 100 ചതുരശ്രയടി സ്ഥലം ആവശ്യമാണ്. ഇതുപ്രകാരം 200 ചതുരശ്രയടി സ്ഥലമാണ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി വീടുകളില്‍ മാറ്റിവയ്‌ക്കേണ്ടത്. ലൈഫ്മിഷനാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് നല്‍കുന്നത്. സൗജന്യമായി വൈദ്യുതി ലഭിക്കുന്നതിനാല്‍ ഇന്‍ഡക്ഷന്‍ സ്റ്റവ്, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുകയാണെങ്കില്‍ എല്‍പിജി ഗ്യാസ്, പെട്രോള്‍ തുടങ്ങിയവയ്ക്കുള്ള ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. നടപ്പു സാമ്പത്തിക വര്‍ഷംതന്നെ 500 വീടുകളിലും സൗരോര്‍ജ പ്ലാന്റുകള്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.

Tags:    

Similar News