സംഘടനാസ്ഥാനങ്ങളില്‍ 50 ശതമാനം പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്ക്: വിപ്ലവകരമായ തീരുമാനങ്ങളുമായി കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം

Update: 2022-05-14 15:54 GMT

ഉദയ്പൂര്‍: പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്ക് സംഘടനാസ്ഥാനങ്ങളില്‍ പ്രാതിനിധ്യമുറപ്പാക്കാന്‍ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ തീരുമാനം. ദലിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പാര്‍ട്ടി സംഘടനയുടെ 50 ശതമാനം സ്ഥാനങ്ങളും മാറ്റിവയ്ക്കും.

മൂന്ന് ദിവസമായി നടക്കുന്ന ചിന്തന്‍ ശിബിരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുന്നതിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഈ തീരുമാനം അറിയിച്ചത്.

പാര്‍ട്ടിയെ വീണ്ടും സജീവമാക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചിന്തന്‍ ശിബിരം വിളിച്ചുചേര്‍ത്തത്.

മറ്റ് നിര്‍ദേശങ്ങളും പാര്‍ട്ടി നേതാവ് കെ രാജു മാധ്യമങ്ങളോട് പങ്കുവച്ചു.

സാമൂഹികനീതിയും ശാക്തീകരണവും ലക്ഷ്യമിട്ടാണ് പുതിയ സംഘടനാ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിര്‍ദേശം നാളെ ചേരുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയാണ് അംഗീകാരം നല്‍കേണ്ടത്.

കോണ്‍ഗ്രസ് പ്രസിഡന്റിനെ ഉപദേശിക്കാന്‍ ഒരു സാമൂഹിക നീതി ഉപദേശക സമിതിയെ നിയോഗിക്കുന്നുണ്ട്. ഓരോ ആറ് മാസം കൂടുമ്പോഴും പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കായി പ്രത്യേക സമ്മേളനം വിളിക്കാനും തീരുമാനമുണ്ട്.

ജാതി അടിസ്ഥാനപ്പെടുത്തിയ സെന്‍സസ്, സ്വകാര്യമേഖലയില്‍ എസ്‌സി, എസ്ടി, ഒബിസി സംവരണം, വനിതാസംവരണ ബില്ലില്‍ എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന തുടങ്ങി നിരവധി തീരുമാനങ്ങളും സമ്മേളനത്തില്‍ എടുത്തിട്ടുണ്ട്.