ക്ഷേത്രത്തില്‍നിന്ന് പ്രസാദം കഴിച്ചവര്‍ക്ക് ചര്‍ദ്ദിയും ശാരീരികാസ്വാസ്ഥ്യവും; 50ഓളം പേര്‍ ചികില്‍സ തേടി

Update: 2022-01-02 14:36 GMT

ബംഗളൂരു: കര്‍ണാടകയില്‍ ക്ഷേത്രത്തില്‍നിന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ച 50 ഓളം പേര്‍ ശാരീരികാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. കോളാര്‍ ജില്ലയിലെ ശ്രീനിവാസ്പുര താലൂക്കില്‍ ഇന്നലെയാണ് സംഭവം.

പുതുവര്‍ഷത്തോടനുബന്ധിച്ച്് ഗംഗമ്മ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ഥന നടന്നിരുന്നു. അതിനിടെ ഭക്തര്‍ക്ക് വിതരണം ചെയ്ത പ്രസാദം കഴിച്ചതിന് പിന്നാലെയാണ് ചിലര്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

പ്രസാദം കഴിച്ച മറ്റുള്ളവര്‍ പരിഭ്രാന്തിയില്‍ ആശുപത്രിയില്‍ പരിശോധന നടത്താനായി പോയതായും റിപ്പോര്‍ട്ടുകളുണ്ട്. വലിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലാത്തവരെ പരിശോധിച്ച് മരുന്ന് നല്‍കി വീട്ടിലേക്ക് പറഞ്ഞയച്ചു. പ്രസാദത്തിന്റെ സാംപിള്‍ എടുത്ത് ആരോഗ്യവിഭാഗം പരിശോധനയ്ക്ക് അയച്ചു. വെള്ളത്തിന്റെ ഗുണമേന്മയും പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ ശ്രീനിവാസ്പുര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News