സൗജന്യ ക്രിസ്മസ് കിറ്റ് വിതരണത്തിന് 482 കോടി രൂപ

Update: 2020-12-02 16:54 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്രിസ്മസ് കിറ്റ് വിതരണത്തിന് സംസ്ഥാന സര്‍ക്കാരിന് ചെലവാകുന്നത് 482 കോടി രൂപ. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 368 കോടി രൂപ വീതമാണ് സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത്. ഇതുവരെ ഈ തുക വകയിരുത്തിയിരുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നായിരുന്നു. എന്നാല്‍ ഇത്തവണ ബജറ്റ് വിഹിതത്തില്‍ നിന്നൊരു തുക കൂടി ഇതിനു വേണ്ടി അനുവദിച്ചിട്ടുണ്ട്.

ഡിസംബര്‍ മൂന്നു മുതലാണ് കിറ്റ് വിതരണം ആരംഭിക്കുന്നത്. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കുന്ന ഭക്ഷ്യക്കിറ്റാണ് ക്രിസ്മസ് കിറ്റായി വിതരണം ചെയ്യുന്നത്. ഈ മാസത്തെ സൗജന്യ കിറ്റില്‍ കടല, പഞ്ചസാര, നുറുക്ക് ഗോതമ്പ്, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, ഉഴുന്ന്, തുണി സഞ്ചി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

88.92 ലക്ഷം കാര്‍ഡുഡമകള്‍ക്കാണ് സൗജന്യ ഭക്ഷ്യ കിറ്റ് ലഭിക്കുക. സെപ്റ്റംബര്‍ മാസം 84 ലക്ഷം പേരും, ഒക്‌റ്റോബറില്‍ 82.03 ലക്ഷം കാര്‍ഡുടമകളും, നവംബറില്‍ 12.47 ലക്ഷം പേരും കിറ്റ് കൈപ്പറ്റി. ഒക്ടോബറിലെ കിറ്റ് വാങ്ങാനുള്ള അവസാന തീയതി ഡിസംബര്‍ അഞ്ചാക്കി നിശ്ചയിച്ചിട്ടുണ്ട്. നവംബറിലെ കിറ്റ് വിതരണം ഇതോടൊപ്പം തുടരും. നവംബറിലെ റീട്ടെയില്‍ റേഷന്‍ വിതരണവും ഈ മാസം 5 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.