'ഇനി ഞാനൊഴുകട്ടെ' പദ്ധതിയിലൂടെ വീണ്ടെടുത്തത് 45,736 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍; കൂടുതല്‍ തിരുവനന്തപുരത്ത്

Update: 2022-07-17 11:40 GMT

തിരുവനന്തപുരം: ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'ഇനി ഞാനൊഴുകട്ടെ' പദ്ധതി വഴി കേരളം വീണ്ടെടുത്തത് 45,736 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍. 412 കിലോമീറ്റര്‍ ദൂരം പുഴയുടെ സ്വാഭാവിക ഒഴുക്കും വീണ്ടെടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തോടുകള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവയില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്ത് സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുന്നതിനായി നടപ്പാക്കിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജലസ്രോതസ്സുകള്‍ വീണ്ടെടുക്കാനായത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ദൂരം നീര്‍ച്ചാലുകള്‍ മാലിന്യമുക്തമാക്കിയിട്ടുള്ളത്, 10,885 കിലോമീറ്റര്‍. എറണാകുളം ജില്ലയില്‍ 7,101 കിലോമീറ്ററും കോട്ടയം ജില്ലയില്‍ 4,148 കിലോമീറ്റര്‍ നീര്‍ച്ചാലുമാണ് വീണ്ടെടുത്തത്.

പ്രാദേശികാടിസ്ഥാനത്തില്‍ നീര്‍ച്ചാലുകള്‍ വീണ്ടെടുക്കുന്നതിനുള്ള പ്രത്യേക ഉദ്യമമായാണ് 'ഇനി ഞാനൊഴുകട്ടെ' കാമ്പയിന്‍ ആരംഭിച്ചത്. കാലവര്‍ഷത്തില്‍ കോട്ടയം, ആലപ്പുഴ ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളില്‍ അതിതീവ്ര മഴ പെയ്ത സാഹചര്യത്തില്‍ വെള്ളക്കെട്ടിന്റെ രൂക്ഷത കുറയ്ക്കാന്‍ ഇത് സഹായകമായി. വരട്ടാര്‍ നദി പുനരുജ്ജീവനം, കാനാമ്പുഴ, കിള്ളിയാര്‍, ചാലംകോട് തോട്, പൂനൂര്‍ പുഴ തുടങ്ങി മലിനമായി കിടന്ന ജല സ്രോതസ്സുകള്‍ ശുദ്ധീകരിച്ചു നീരൊഴുക്ക് സാധ്യമാക്കാന്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ഗുണം ചെയ്തു. മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ പുനഃ സംയോജനം നടത്തിയത് വഴി 5,200 ല്‍ അധികം ഏക്കറില്‍ കൃഷി പുനരാരംഭിക്കാന്‍ സാധിച്ചതും നേട്ടമാണ്.

ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സ്വാഭാവിക ഒഴുക്ക് നഷ്ടമായ ജലാശയങ്ങള്‍ കണ്ടെത്തിയാണ് 'ഇനി ഞാനൊഴുകട്ടെ' പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. മൂന്നാം ഘട്ടത്തില്‍ പശ്ചിമ ഘട്ടത്തിലെ ജലാശയങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. ജലസ്രോതസ്സുകളുടെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കുന്നതിലൂടെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ പോലുള്ളവ തടയുകയാണ് ലക്ഷ്യം. ഹരിതകേരളം മിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളാണ് മുഖ്യ പങ്ക് വഹിക്കുന്നത്. ജനപ്രതിനിധികള്‍, യുവജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പ്രദേശവാസികള്‍ തുടങ്ങിയവരുടെ പിന്തുണയും ഉറപ്പാക്കുന്നുണ്ട്. നീര്‍ച്ചാലുകള്‍ കടന്നുപോകുന്ന വാര്‍ഡുകളില്‍ പ്രത്യേക സംഘാടക സമിതി രൂപവത്ക്കരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വീണ്ടും മലിനീകരണം നടക്കാതിരിക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നു.