രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 4,529 കൊവിഡ് മരണങ്ങള്‍; ലോകത്തെ പ്രതിദിന കൊവിഡ് മരണങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്

Update: 2021-05-19 04:49 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,67,334 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 4,529 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. രാജ്യത്ത് റിപോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണമാണ് ഇത്. ഇതുവരെ രാജ്യത്ത് 25,496,330 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 283,248 പേര്‍ മരിക്കുകയും ചെയ്തു.

രാജ്യത്തെ കൊവിഡ് രണ്ടാം വ്യാപനം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ പറയുന്നത്. അതേസമയം ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നവരില്‍ വലിയൊരു ശതമാനവും അത്യാസന്ന നിലയിലായതുകൊണ്ട് മരണനിരക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ഒരു ദിവസം നാലായിരത്തിലധികം പേര്‍ മരിക്കുന്നത് ഇത് അഞ്ചാം ദിവസമാണ്. ലേകത്തുതന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ജനുവരി 12ാം തിയ്യതി യുഎസ്സിലാണ് ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന കൊവിഡ് മരണം, 4,468 പേര്‍. ബ്രസീലാണ് അടുത്ത സ്ഥാനത്ത്, 4,211പേര്‍. ഏപ്രില്‍ 6ാം തിയ്യതിയായിരുന്നു അത്.

കൊവിഡ് വ്യാപനത്തിലുണ്ടായ കുറവിന് പ്രധാന കാരണം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്നാണ് കരുതുന്നത്.

രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന സംസ്ഥാനങ്ങളിലൊന്നായ ഡല്‍ഹിയിലും കൊവിഡ് വ്യാപനം കുറയുന്നതായാണ് കണക്കുകള്‍ പറയുന്നത്. മെയ് 8നും 18നുമിടയില്‍ പോസിറ്റിവിറ്റി നിരക്കില്‍ 14 ശതമാനത്തിന്റെ കുറവുണ്ടായി.

ഛത്തിസ്ഗഢില്‍ പോസിറ്റിവിറ്റി നിരക്കില്‍ 13 ശതമാനത്തിന്റെ കുറവുണ്ടായി. ഹരിയാനയില്‍ ഇത് 10 ശമതാനമായിരുന്നു.